ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷനില്‍ ട്രെയിനിയായി എത്തിയ എസ്ഐ അന്‍ഷാദിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. കുടുംബത്തില്‍ പിതാവും മാതാവും കൊല്ലപ്പെടുകയും കൊലപ്പെടുത്തിയ ആള്‍തന്നെ കുടുംബത്തില്‍ നിന്നും പറിച്ചെറിഞ്ഞു ഈ കപടലോകത്തിന്റെ വിശാലമായ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്ത രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ചതിക്കുഴികളില്‍ നിന്നും കാരുണ്യത്തിന്റെ ലോകത്തിലേക്കു കൈപിടിച്ച് കൊണ്ടുവരാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ഥ്യം . ഇരിട്ടിയില്‍ രണ്ടാം ഭര്‍ത്താവ് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്ത്തതള്ളിയ നാടോടിയും കര്‍ണ്ണാടക സ്വദേശിനിയുമായ ശോഭയുടെ രണ്ടു പിഞ്ചു മക്കളെയും കണ്ടെത്താനായത് ഏറെ അഭിമാനമാണ് അന്‍ഷാദ് അടക്കമുള്ള അന്വേഷണ സംഘത്തിന് സമ്മാനിക്കുന്നത്. ശോഭയെ കൊലപ്പെടുത്തിയ ശേഷം കുട്ടികളെയും കൂട്ടി ഇരിട്ടിയില്‍ നിന്നും ബഗളൂരുവിലേക്ക് പോയ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മഞ്ചുനാഥ് ആറുവയസ്സുകാരന് ആര്യനേയും നാലു വയസ്സുകാരി അമൃതയേയും മുംബെയിലേക്കുള്ള തീവണ്ടിയില്‍ കയറ്റിവിടുകയായിരുന്നു. മുംബൈയില്‍ അലഞ്ഞുതിരിഞ്ഞ കുട്ടികളെ ഇവിടുത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ ചിലര്‍ എത്തിക്കുകയായിരുന്നു. മുംബൈയില്‍ മറ്റൊരാളെ തിരഞ്ഞെത്തിയ കാലടി സ്റ്റേഷനിലെ ഡി.ബി.ബിനു എന്ന പോലീസ് ഓഫീസറാണ് കുട്ടികളെ ഇവിടെ കണ്ടെത്തുന്നതും ഇരിട്ടി സ്റ്റേഷനില്‍ വിവരം അറിയിക്കുന്നതും. മുംബൈയിലെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി കുട്ടികളെ നാട്ടിലെത്തിച്ചത്. എസ്ഐ അന്‍ഷാദ്, എഎസ്ഐ കെ.കെ.ശശി, സിപിഒ കെ.അനീഷ് എന്നിവരാണ്. കുട്ടികളുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവുമാണ് കുട്ടികളെ കൊണ്ടുവരാനായി മുംബൈയിലേക്ക് പോയത്.
യാതൊരു സംശയവും ബാക്കിവെക്കാതെ വെറും ആത്മഹത്യയെന്ന് കരുതി തള്ളുമായിരുന്ന ശോഭയുടെ മരണത്തില്‍ നിന്നും രണ്ടു കൊലപാതകക്കഥകളടെ ചുരുളഴിക്കുന്നതില്‍ പൂര്‍ണ്ണമായ പങ്കുവഹിച്ചത് പാലക്കാട് സ്വദേശിയായ പ്രൊബേഷന്‍ എസ്ഐ അന്‍ഷാദാണ്. ചില സംശയങ്ങളുടെ പേരിലാണ് ഇരിട്ടി ഡിവൈഎസ്പി ഈ കേസന്വേഷിക്കാന്‍ ഇദ്ദേഹത്തെ ഏല്‍പ്പിക്കുന്നത്. ചെറിയ സംശയങ്ങളുടെ പിന്നാലെ നടന്നു വളരെ സമര്‍ത്ഥമായി എസ്ഐ അത് നിര്‍വഹിക്കുകയും ചെയ്തു. ഇതിലൂടെ ചുരുളഴിഞ്ഞതു രണ്ടു ക്രൂരമായ കൊലപാതകങ്ങളുടെ കഥ എന്നതിനൊപ്പം രണ്ടു കുരുന്നുകളുടെ ജീവനും സുരക്ഷയുമാണെന്നത് അതിലേറെ ആശ്വാസകരവും. വേദനകള്‍ സന്തോഷകരമാക്കിത്തീര്ക്കാന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കംതന്നെ വിനിയോഗിച്ച ഈ പോലീസുേദ്യാഗസ്ഥന് ഇപ്പോള്‍ എല്ലായിടത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. ഇരിട്ടിയിലേക്കു തിരിച്ചെത്തിയ കുരുന്നുകളെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ അപേക്ഷയുമായി മുപ്പത്തി അഞ്ചോളം പേരാണ് കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: