ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപെട്ട നാടോടി യുവതി ശോഭയുടെ മക്കളായ ആര്യന് (6), അമൃത (4) എന്നിവരെ കേരള പോലീസ് മുംബൈയില്‍നിന്ന് ഏറ്റുവാങ്ങി ഇരിട്ടിയിലെത്തിച്ചു. കുട്ടികളെ ഇന്ന് കണ്ണൂര്‍ ശിശുക്ഷേമ സമിതി മുപാകെ ഹാജരാക്കും. മുംബൈയില്‍ ചില്‍ഡ്രന്‍ ഹോമില്‍ കണ്ടെത്തിയ കുട്ടികളെയാണ് ഇരിട്ടി എസ്ഐ ട്രെയിനി എസ്.അന്‍ഷാദും കുട്ടികളുടെ കൊല്ലപ്പെട്ട പിതാവ് രാജുവിന്റെ സഹോദരി കാവ്യ അടക്കമുള്ള ബന്ധുക്കളും ചേര്‍ന്ന് മുബൈ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏറ്റുവാങ്ങി ഇരിട്ടിയിലെഎത്തിച്ചത്. കഴിഞ്ഞ ജനുവരി 21 ന് ഇരിട്ടി പഴയ പാലത്തിന് സമീപം പൊട്ടക്കിണറ്റിലാണ് കുട്ടികളുടെ മാതാവ് ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ സാധ്യതയായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെങ്കിലും കഴുത്തുഞെരിച്ച് കിണറ്റിലിട്ട് നടത്തിയ കൊലയാണിതെന്ന് എസ്ഐ അന്‍ഷാദ് കണ്ടെത്തിയിരുന്നു.
കൊല്ലപെട്ട ശോഭയുടെ അമ്മയുടെ സഹോദരീഭര്‍ത്താവ് തുംകൂര്‍ സ്വദേശി മജ്ഞുനാഥ് (45) ആണ് ശോഭയെ കൊലപെടുത്തിയത്. കോടതിയുടെ അനുമതിയോടെ ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോള്‍ കൊല്ലപെട്ട ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെയും പ്രതിയും കൊല്ലപ്പെട്ട ശോഭയും ചേര്‍ന്ന് കൊലപെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന കഴിഞ്ഞ ജനുവരി 15ന് രാവിലെ പ്രതി മജ്ഞുനാഥ് ശോഭയുടെ ആറ് വയസുള്ള മകന് ആര്യനെയും, നാല് വയസുള്ള മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ്സ്റ്റാന്റിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് മുബൈയില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്.
കുട്ടികള്‍ ശോഭയുടെ കൊലപാതകത്തിന് ദൃക്സാക്ഷികളായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. അതുകൊണ്ടുതന്നെ ഇരിട്ടിയിലെത്തിച്ച കുട്ടികളില്‍ നിന്നും പോലീസ് മൊഴി ശേഖരിക്കും. മുംബൈയില്‍ നിന്നും എത്തിയ ക്ഷീണിതരായ കുട്ടികള്‍ വിശ്രമത്തിലാണ്. അങ്ങനെയെങ്കില്‍ ശോഭ കൊലക്കേസില്‍ കുട്ടികളുടെ മൊഴിയനുസരിച്ചു കുട്ടികളും സാക്ഷികളാകാനാണ് സാദ്ധ്യത. കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ ചോദ്യം ചെയ്യുക. കുട്ടികളെ ദത്തെടുക്കാന്‍ മക്കളില്ലാത്ത 35 ഓളം ദമ്പതികള്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ബന്ധുക്കള്‍ കുട്ടികളെ സംരക്ഷിക്കാമെന്നു ഏറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സഹായം നല്കാന് ആഗ്രഹിക്കുന്നവരില്‍ നിന്നും കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമുള്ള സഹായങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷമായിരിക്കും പോലീസ് കുട്ടികളെ അവരുടെ ബന്ധുക്കളെ ഏല്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: