കണ്ണൂര്‍: ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ്പ്രസിഡണ്ട് സുശീലിന് നേരെ നടന്ന വധശ്രമക്കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റു ചെയ്യുക, ഡിവൈഎസ്പി സദാനന്ദനും സിപിഎം നേതാവ് പി.ജയരാജനും തമ്മിലുളള ഗൂഢാലോചന പുറത്തു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ പത്ത് മണിക്ക് പ്രഭാത് ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി അക്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍ പ്രതികളെ കൃത്യമായ സൂചന ലഭിച്ചിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത സാഹചര്യമാണുള്ളത്. സിപിഎമ്മിന്റെ ബിനാമിയായി പ്രവര്‍ത്തിക്കുന്ന ഡിവൈഎസ്പി സദാനന്ദനാണ് കേസ് അട്ടിമറിക്കുന്നതിന് പിന്നിലെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. ജില്ലാ പോലീസ് സൂപ്രണ്ടിനെ പോലും നോക്കുകുത്തിയാക്കി പ്രവര്‍ത്തിക്കുന്ന ഡിവൈഎസ്പിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും ബിജെപി നേതൃത്വം പറയുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, വിഭാഗ് കാര്യവാഹ് കെ.വി.ജയരാജന്, മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതി കണ്‍വീനര്‍ കെ.സജീന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: