വടകര: പൊലീസ് സംഘം സഞ്ചരിച്ച വാഹനം അടിച്ചു തകര്‍ത്ത കേസില്‍ മൂന്ന് സിപിഎമ്മുകാര്‍ അറസ്റ്റില്‍. യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്സും, ബിജെപിയും രംഗത്ത്. മുട്ടുങ്ങല്‍ കരകുനി താഴകുനി ജിഷ്ണു(27), കുരിക്കിലാട് എലിമ്പിന്റെ കണ്ടിയില്‍ വൈകുണ്ഠനാഥ് (24), ചോറോട് ഈസ്റ്റിലെ പിലാക്കാട്ട് മീത്തല്‍ ജിതിന് (23)എന്നിവരെയാണ് വടകര ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് .ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വള്ളിക്കാട് വെച്ച് പൊലീസ് വാഹനം സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തത്. ആര്‍എംപി-സിപിഎം സംഘര്‍ഷം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു പൊലീസ്. പൊതുസ്ഥലത്തെ പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവും വടകര എസ്ഐയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് എസ്ഐ .പി.കെ. ജിജേഷിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് സ്ഥലം മാറ്റിയിരുന്നു.
കേസ്സുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെന്നും യഥാര്‍ത്ഥ പ്രതികളെ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ സിപിഎമ്മുകാര്‍ സ്റ്റേഷനിലെത്തി മോചിപ്പിക്കുകയും പകരം മൂന്ന് പേരെ ഹാജരാക്കുകയാണുണ്ടായതെന്നും ബിജെപി ആരോപിച്ചു .കേസ്സുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തില്ലെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് കളങ്കമേല്‍പ്പിക്കുന്ന നടപടിയാണ് വടകര പോലീസ് സ്റ്റേഷനില്‍ നടന്നതെന്ന് ബിജെപി വടകര മണ്ഡലം പ്രസിഡന്റ് അഡ്വ. എം. രാജേഷ്കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: