പന്തളം: ശബ്ദമിശ്രണത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയ പ്രമോദ് തോമസ് തുമ്പമണ്‍ എന്ന കൊച്ചു ഗ്രാമത്തിന് അഭിമാനമായി. മാമ്പിലാലി ഇടക്കടവ് വീട്ടില്‍ പരേതനായ തോമസ് മാത്യുവിന്റയും അമ്മുക്കുട്ടിയുടെയും മകനാണ് ഈ 45 വയസ്സുകാരന്. ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം എന്ന ചിത്രത്തിന്റെ ശബ്ദമിശ്രണത്തിനാണ് പ്രമോദിന് ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ചത്.
2009ല്‍ ഗന്ധ് എന്ന മറാഠി ചിത്രത്തിന്റെ ശബ്ദമിശ്രണത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചതോടെ പ്രമോദ് ദേശീയ തലത്തിലും ഈ രംഗത്തുള്ള പ്രഗത്ഭരോടൊപ്പമെത്തിയിരുന്നു. ഇതേ വര്‍ഷം തന്നെ ഗോമല അസലാ ഹവ എന്ന മറാഠി ചിത്രത്തിലെ സൗണ്ട് മിശ്രണത്തിനും ഡിസൈനിംഗിനും മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. 2015ല്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിനും ഡിസൈനിംഗിനും സര്‍ക്കാരിന്റെ അവാര്‍ഡും 2016ല്‍ ഡബിള്‍ സീറ്റ് എന്ന സിനിമയുടെ ശബ്ദമിശ്രണത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവാര്‍ഡും പ്രമോദിനായിരുന്നു.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രമോദ് സൗണ്ട് എന്‍ജിനീയറിംഗിനു പഠിക്കുമ്പോള്‍ത്തന്നെ കഴിവു തെളിയിച്ചിരുന്നു. സിനിമകള്‍ക്ക് ലൊക്കേഷന്‍ റെക്കോര്‍ഡിംഗാണ് അദ്ദേഹം അവലംബിക്കുന്നത്. എറണാകുളത്തും മുംബൈയിലുമായാണ് അദ്ദേഹത്തിന്റെ ശബ്ദമിശ്രണ ജോലികള്‍ നടക്കുന്നത്. പശ്ചാത്തല സംഗീതത്തിനു ഒരു അവാര്‍ഡ് മാത്രം നല്‍കുന്നതിനെതിരെ കോടതിയില്‍ അദ്ദേഹം കേസു നടത്തിയതാണ് റെക്കോര്‍ഡിംഗിനും ഡിസൈനിംഗിനും മിശ്രണത്തിനും പ്രത്യേകമായി അവാര്‍ഡ് നല്കുന്നതിനു വഴിയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: