വാഷിംഗ്ടണ്‍: ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ എട്ട് ഉദ്യോഗസ്ഥരെ വിദേശ വിദ്യാര്‍ത്ഥി വിസാ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പിനിരയായവര്‍ക്ക് രണ്ട് മാര്‍ഗങ്ങളാണ് ഫെഡറല്‍ അധികൃതര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഒന്ന് വിദ്യാഭ്യാസം തുടരുക അല്ലെങ്കില്‍ തിരിച്ച് നാട്ടില്‍ പോവുക. തട്ടിപ്പിനിരയായവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. കഴിഞ്ഞവര്‍ഷം നടന്ന ട്രിവാലി യൂണിവേഴ്സിറ്റി കേസിനെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ഇത് കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാര്‍ഗം അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ന്യൂജേഴ്സി ആസ്ഥാനമായുള്ള അമേരിക്കന്‍ ഹെല്‍ത്ത് ആന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ട് (എഎച്ച്ടിഐ), മിഷന് കരിയര്‍ കണ്‍സള്‍ട്ടന്‍സ്, യുഎസ്എ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വിദേശ വിദ്യാര്‍ത്ഥി വിസാ തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. അമ്പത് വര്‍ഷം പഴക്കമുള്ള എഎച്ച്ടിഐയില് ഏകദേശം 200 വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല.
ഇവര്‍ക്കെതിരെ പ്രത്യേക അന്വേഷണ ഏജന്‍സികള്‍ മൂന്ന് സെര്‍ച്ച് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ രണ്ടെണ്ണം ക്യാമ്പസില്‍ തെരച്ചില്‍ നടത്താനാണ്. ഇമിഗ്രേഷന്‍ കമ്പനിയായ മിഷന് കരിയര്‍ കണ്സള്ട്ടന്സിനെതിരെയും വിസാ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്. വിസാ തട്ടിപ്പിന് അറസ്റ്റിലായവരുടെ പേര് ന്യൂജേഴ്സിയിലുള്ള യുഎസ് അറ്റോര്‍ണി മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായവരെ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: