കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പോലീസിനെ സിപിഎം പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പോലീസ് പെരുമാറുന്നത്. തങ്ങളെ അനുസരിക്കാത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാരെയും തല്‍സ്ഥാനത്തുനിന്ന് മാറ്റുകയെന്നതാണ് സിപിഎമ്മിന്റെ നിലപാട്. ജില്ലാ പോലീസ് സൂപ്രണ്ടിനെയുള്പ്പടെ മാറ്റിയത് ഇതേ നിലപാടിന്റെ ഭാഗമായാണ്. ജില്ലയിലെ മൂന്ന് ഡിവൈഎസ്പിമാരും എസ്ഐ വരെയുള്ള മറ്റ് ഉദ്യോഗസ്ഥന്മാരും സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. സിപിഎം നേതൃത്വത്തിന്റെ വിനീതവിധേയരായിട്ടാണ് സ്റ്റേഷന് റൈറ്റര്‍മാര്‍ പോലും പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ ഏതെങ്കിലും ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് ജില്ലയിലെ പോലീസില്‍ ഏറിയ പങ്കും. ജനങ്ങള്‍ക്ക് പോലീസ് സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന വിധത്തില്‍ പോലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയവല്ക്കരിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും സ്റ്റേഷനില്‍ പോയാല്‍ വാദി പ്രതിയാകുന്ന സാഹചര്യമാണുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി കണ്ണൂര്‍ നിയോജകമണ്ഡലം വൈസ്പ്രസിഡണ്ട് സുശീല്‍കുമാറിന് നേരെ നടന്ന വധശ്രമമക്കേസ് ഉുള്‍പ്പടെ പ്രധാന കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പിയെ സ്ഥാനത്ത് നിന്ന് മാറ്റുക, പി.ജയരാജന്-ധീരജ്കുമാര്‍ ബന്ധം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തുടനീളം വിവിധ കേസുകളില്‍ പോലീസിന് സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ച ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആഭ്യന്തരമന്ത്രി പിണറായി വിജയന് തന്നെ പറയുന്നത് ഗൗരവമേറിയ കേസുകളില്‍ പോലീസിന് ഗുരുതരമായ വീഴ്ചപറ്റിയിട്ടുണ്ടെന്നാണ്. ആഭ്യന്തരവകുപ്പിന് പോലീസില്‍ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ശാശ്വതസാധാനം ഉറപ്പ് വരുത്തുന്നതിന് ആര്‍എസ്എസ്-സിപിഎം ഉന്നത നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ സമാധാന നീക്കങ്ങളെ തുരങ്കം വെക്കുന്ന നിലപാടാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സ്വീകരിക്കുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി ഒരുഭാഗത്ത് നീക്കം നടക്കുമ്പോഴും മറുഭാഗത്ത് സിപിഎം തുടര്‍ച്ചയായി അക്രമം നടത്തുകയാണ്. ജില്ലാ സെക്രട്ടറി പി.ജയരാജന് തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘമാണ് കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സുശീല്‍കുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളെ ഗൗരവത്തോടെ കാണണം. അക്രമം നടത്തിയത് ആരാണെന്നും ആസൂത്രണം ചെയ്തത് ആരാണെന്നും പോലീസിന് കൃത്യമായി അറിയാം. എന്നാല്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് വിമുഖത കാണിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം പ്രത്യേക അജണ്ട നടപ്പിലാക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ മറച്ച് വെക്കുന്നതിനും അണികളെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുന്നതിനുമാണ് തുടര്‍ച്ചായായ അക്രമം നടത്തുന്നത്. ആരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് പിണറായി തന്നെ അന്വേഷിച്ച് കണ്ടെത്തണം. പി.ജയരാജനെ കയറൂരി വിട്ടാല്‍ പിണറായിക്ക് ദീര്‍ഘകാലം മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ജില്ലയില്‍ ആര്‍എസ്എസ് സിപിഎം സംഘര്‍ഷമാണ് നടക്കുന്നതെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിപിഎം ഏകപക്ഷീയമായ അക്രമങ്ങള്‍ നടത്തുകയാണ്. സിപിഎം നേതൃത്വം അക്രമപരമ്പരകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. അക്രമികളെ അകമഴിഞ്ഞ് സഹായിക്കുന്ന നേതൃത്വം പാര്‍ട്ടി ഓഫീസ് ഒളിത്താവളമാക്കി മാറ്റി. ഇടതു ഭരണത്തില്‍ ജില്ലയില്‍ ജനാധിപത്യവും പൗരാവകാശവും പൂര്‍ണ്ണമായും തകര്‍ന്നു. ഒരുവശത്ത് സിപിഎമ്മും മറുവശത്ത് പോലീസും അക്രമം നടത്തുകയാണ്. നിക്ഷ്പക്ഷമായി നീതിനടപ്പാക്കേണ്ട പോലീസ് സിപിഎമ്മിന് വിടുപണി ചെയ്യുകയാണ്. പോലീസുകാര്‍ക്ക് ശമ്പളം നല്‍കുന്നത് എകെജി സെന്ററില്‍ നിന്നല്ല, മറിച്ച് സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ്. ജില്ലയില്‍ ശാശ്വത സമാധാനം പുലരണമെന്നാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്തരം സമാധാന നീക്കങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും സുരേന്ദ്രന് പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ കെ.സജീവന് അധ്യക്ഷത വഹിച്ചു. കെ.വി.ജയരാജന് മാസ്റ്റര്‍ സ്വാഗതവും അഡ്വ.ശ്രീകാന്ത് രവിവര്‍മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: