ചെന്നൈ: കേരള അതിര്‍ത്തിക്കു സമീപം തേനിയിലെ പൊട്ടിപ്പുറത്ത് നടത്താനിരുന്ന കണികാ പരീക്ഷണം ഹരിത ട്രൈബൂണല്‍ റദ്ദാക്കി. ഒരു പരിസ്ഥിതി സംഘടന നല്കിയ ഹര്‍ജിയില്‍ ചെന്നൈ ബെഞ്ചിന്റേതാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ ബേഡ്സ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്ന ഹര്‍ജിക്കാരുടെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു.
അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2010 ലാണ് പരീക്ഷണത്തിന് അനുമതി നല്‍കിയത്. ഗവേഷണശാല ഒരുക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് താമസിക്കുന്നതിനും 66 ഏക്കര്‍ ഭൂമി പൊട്ടിപ്പുറത്ത് തമിഴ്നാട് സര്‍ക്കാര്‍ കൈമാറി. അമ്പരശന്‍കോട് മലയ്ക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കാനായിരുന്നു പദ്ധതി. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന ഗവേഷണത്തിന് 1,500 കോടി ചെലവ് പ്രതീക്ഷിച്ചിരുന്നു. ആണവോര്‍ജ, ശാസ്ത്രസാങ്കേതിക വകുപ്പുകളാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നൂറിലേറെ ശാസ്ത്രജ്ഞര്‍ ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പരീക്ഷണത്തിനെതിരേ കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധമുയര്‍ന്നു. ഗവേഷണകേന്ദ്രം ഇടുക്കി അണക്കെട്ടിനെ ബാധിക്കുമെന്ന ആരോപണമുയര്‍ന്നെങ്കിലും അധികൃതര്‍ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: