ആലപ്പുഴ: ജില്ലയെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത ജില്ലയായി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തട്ടിപ്പ്. ആലപ്പുഴ നഗരത്തില്‍പോലും ശൗചാലയങ്ങള്‍ ഇല്ലാത്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ നിരവധി.
നഗരത്തില്‍ ഭരണ മുന്നണി കൗണ്‍സിലര്‍ പ്രതിനിധീകരിക്കുന്ന ഗുരുമന്ദിരം വാര്‍ഡിലെ കുന്നേല്‍ ചിറമുറിക്കല്‍ ഭാഗം പട്ടിക വര്‍ഗ്ഗ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഇനിയും ശൗചാലയമായില്ല. നിലവിലുള്ള ശൗചാലയങ്ങള്‍ പലതും പൊട്ടിയൊലിക്കുകയാണ്.
നഗരസഭാ രേഖകളില്‍ പട്ടിക വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഇങ്ങനെയൊരു കോളനിയെക്കുറിച്ച് യാതൊരു വിവരവുമില്ല. വികസനം ഈ ഭാഗത്തേക്ക് എത്തിനോക്കിയിട്ടുപോലുമില്ല. ഒന്‍പതു കുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിക്കുന്നത്. കുടിവെള്ളം, റോഡ്, താമസയോഗ്യമായ വീട് എന്നിവ ഇന്നും ഇവര്‍ക്ക് അന്യമാണ്.
മഴപെയ്താല്‍ അരയ്ക്കൊപ്പം വെള്ളമാണ് റോഡില്‍ നിറയുക. കോളനിയിലെ സുഗുണന്, ശ്രീധരന് എന്നിവരുടെ വീടുകളിലേക്ക് വഴിസൗകര്യം പോലുമില്ല. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ശോച്യാവസ്ഥയില്‍ കഴിയുമ്പോള്‍ ഭരണ സ്വാധീനം മൂലം സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുവരെ ഇന്റര്‍ലോക്ക് ടൈല്‍സ് പാകിയ റോഡുകള്‍ വരെ നിര്‍മ്മിക്കുകയാണ്.
വാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇതിനെതിരെ പട്ടികവര്‍ഗ്ഗ സംരക്ഷണ വേദി വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്കി.
സ്വന്തം മണ്ഡലം സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത മണ്ഡലമായി അമ്പലപ്പുഴ എംഎല്‍എയും മന്ത്രിയുമായ ജി. സുധാകരന് കൊട്ടിഘോഷിക്കുമ്പോഴാണ് ശൗചാലയങ്ങള്‍ പോലുമില്ലാതെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഇവിടെ ദുരിതമനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: