ചേര്‍ത്തല: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പള്‍സര്‍ സുനി അരൂര്‍ പോലീസ് കസ്റ്റഡിയില്‍. വാഹന മോഷണ കേസിന്റെ തെളിവെടുപ്പിനായാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
പാലക്കാട് നെന്മാറ സ്വദേശിയുടെ ബൈക്ക് 2012 ല്‍ മോഷ്ടിച്ച കേസില്‍ ഒന്നാംപ്രതിയാണ് സുനി. 2016 ഒക്ടോബര്‍ 24 ന് കുന്നംകുളം പോലീസ് വാഹന പരിശോധനക്കിടെ ബൈക്ക് പിടികൂടിയതോടെയാണ് കേസിന് തുമ്പുണ്ടായത്. കേസിലെ മറ്റ് പ്രതികളെ പോലീസ് പിടികൂടിയെങ്കിലും സുനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
നടിയെ ഉപദ്രവിച്ച കേസില്‍ പിടിയിലായതോടെയാണ് പോലീസ് ചേര്‍ത്തല കോടതിയില്‍നിന്ന് പ്രൊഡക്ഷന്‍ വാറണ്ട് വാങ്ങിയത്. കാക്കനാട് സബ്ജയിലില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് അരൂര്‍ എസ്ഐ റിനീഷിന്റെ നേതൃത്വത്തില്‍ സുനിയെ കോടതിയില്‍ എത്തിച്ചത്. വിരലടയാളം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവ് സമാഹരിക്കുന്നതിന് അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
ഒരുദിവസത്തെ കസ്റ്റഡിയാണ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കെ.ഇ. ആന്റണി ഷെല്‍മാന്‍ അനുവദിച്ചത്. തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: