കൂത്തുപറമ്പ്: കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന പിണറായി സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിടുപണിചെയ്യുകയാണെന്നും സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പഴയകാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:കെ.പി.പ്രകാശ്ബാബു നയിക്കുന്ന പരിയാരം മോചനയാത്ര കൂത്തുപറമ്പ് മാറോളിഘട്ടില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ കോളേജുകള്‍ക്കെതിരെ മുദ്രാവാക്യമുയര്‍ത്തി രക്തരൂക്ഷിത സമരം ചെയ്തവര്‍ ഇന്ന് സ്വാശ്രയ മാനേജ്മെന്റിനു വിടുപണി ചെയ്യുകയാണ്. ജിഷ്ണു പ്രണോയിയെ കൊന്നവരെ സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍. അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢശ്രമമാണ് നടക്കുന്നത്. തന്റെ മകനെ കൊന്നവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ഒരമ്മ കരയുന്ന ദയനീയ കാഴ്ചയാണ് കേരളം കാണുന്നത്. ജിഷ്ണുവിന്റെ അമ്മയുടെ കണ്ണീരും ശാപവും ഈ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുക തന്നെ ചെയ്യും. ജിഷ്ണുവിന്റെ വീട്ടില്‍ പോകാന്‍ സമയമില്ലാത്ത പിണറായി വിജയന് ഫാരിസ് അബൂബക്കറിന്റെ മകന്റെ പിറന്നാളിന് പങ്കെടുക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു. ഡിവൈഎഫ്ഐ എന്ന സംഘടന ജഢമായി മാറിക്കഴിഞ്ഞു. നാട്ടില്‍ അരാജകത്വം കൊടികുത്തി വാഴുമ്പോള്‍ ഏത് മാളത്തിലാണ് നിങ്ങള്‍ ഒളിച്ചിരിക്കുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന, ജില്ലാ നേതാക്കളുടെ പേരുപോലും ഇന്ന് അണികള്‍ക്ക് വശമില്ലെന്നും എന്നാല്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിനെ കാണാന്‍ പോയി പരിഹാസ്യനായ ദേശീയ അധ്യക്ഷനെ എല്ലാവര്ക്കും അറിയാനായെന്നും കെ.സുരേന്ദ്രന് പരിഹസിച്ചു. എം.വി.രാഘവന് രൂപീകരിച്ച സിഎംപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ മുന്നണിയിലേക്ക് കൂടെ കൂട്ടിയതിനു പിന്നില്‍ എന്താണെന്ന് എല്ലാവര്ക്കും അറിയാം. അഞ്ഞൂറ് കോടിയോളം വിലമതിക്കുന്ന സ്വത്തുവകകള്‍ കണ്ട് കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന് എംവിആറിന്റെ പാര്‍ട്ടിയെ മാറോടണച്ച സിപിഎമ്മിന്റെ കപടമുഖം സമൂഹം തിരിച്ചറിയണം. രക്തസാക്ഷികളെ വിറ്റ് തടിച്ച് കൊഴുക്കുകയാണ്് സിപിഎം നേതൃത്വം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുപ്രവേശന പരീക്ഷ അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. റേഷന്‍ സംവിധാനങ്ങള്‍ ആകെ അലങ്കോലമായിരിക്കുകയാണ്. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാതെ പാവങ്ങളെ വഞ്ചിക്കുകയാണ് പിണറായി വിജയന് ചെയ്യുന്നത്. എപിഎല്‍, ബിപിഎല്‍ അപാകതകള്‍ പരിഹരിക്കാതെ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാന്‍ സാധ്യമല്ല. എപ്പോള്‍ നടപ്പിലാവുമെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പോലും ഭക്ഷ്യമന്ത്രി തിലോത്തമനു സാധിക്കുന്നില്ലെന്നും കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി. കേരളത്തില്‍ ഭരണ സ്തംഭനമാണ്. ഫയലുകള്‍ കെട്ടിക്കിടക്കുന്നു. പിണറായി ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കനാണ്. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുളള ആദ്യ വെടിയാണെന്നും, പികെ.കുഞ്ഞാലികുട്ടിയെ വിജയിപ്പിക്കാന്‍ സിപിഎം സൗഹൃദ മത്സരം നടത്തുകയാണെന്നും കെ.സുരേന്ദ്രന് തുടര്‍ന്ന് പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജു എളക്കുഴി അധ്യക്ഷത വഹിച്ചു. യാത്രലീഡര് അഡ്വ:പ്രകാശ്ബാബുവിന് കെ.സുരേന്ദ്രന് പതാക കൈമാറി. അഡ്വ:പ്രകാശ്ബാബു, ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സെല്‍കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, യാത്ര കോര്‍ഡിനേറ്റര്‍ മോഹനന് മാനന്തേരി, യുവമോര്‍ച്ച നേതാക്കളായ പ്രഫുല്‍കൃഷ്ണ, ഹരീഷ്കുമാര്‍, ശ്രീരാജ്, ബാസിത്ത്, വിജയ്റായ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് കെപി.അരുണ്‍ സ്വാഗതം പറഞ്ഞു. യാത്ര ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ സമാപിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സമാപന പരിപാടിയില്‍ സംബന്ധിച്ചു. യാത്ര ഇന്ന് കണ്ണൂരില്‍ നിന്നാരംഭിച്ച് വൈകുന്നേരം പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: