തൃശൂര്‍: വ്യാജരേഖ ചമച്ചും ചട്ട വിരുദ്ധമായും തൃശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയായിരുന്ന കെ.എം.ബഷീറിനെ സസ്പെന്റ് ചെയ്തുവെന്നാരോപിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍, മേയര്‍ അജിത ജയരാജന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ് എന്നിവര്‍ക്കെതിരെ ലോകായുക്തയില്‍ ഹര്‍ജി.
ജസ്റ്റിസ് പയസ്.സി.കുരിയാക്കോസ്, കെ.പി.ബാലചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് രാമനിലയത്തില്‍ നടന്ന സിറ്റിങ്ങില്‍ ഹര്‍ജി ഫയല്‍ലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി. കേസ് മെയ് 23 ലേക്ക് നിശ്ചയിച്ചു.
തൃശൂരിലെ അഡ്വക്കേറ്റ് എ.ജെ.അഭിലാഷാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന് കെ.പി.വിജയന് മുഖാന്തരം ഹര്‍ജി നല്‍കിയത്. സെക്രട്ടറിക്കെതിരെ സി.പി.എം. കൗണ്‍സിലര്‍മാരായ അഡ്വ.എ.എസ്.രാമദാസ്, അനൂപ് കരിപ്പാല്‍ എന്നിവരുടെ കള്ളൊപ്പിട്ട പരാതിയിന്മേല് മേയര്‍ നല്കിയ കത്തിനെ തുടര്‍ന്ന് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിയമവിരുദ്ധമായി സെക്രട്ടറിയെ സസ്പെന്റ് ചെയ്തുവെന്നാണ് പരാതി. കോര്‍പ്പറേഷനില്‍ കെട്ടിട മുറി സ്വകാര്യ വ്യക്തിക്ക് നിയമവിരുദ്ധമായി മറിച്ചുവിറ്റുവെന്നും സ്വാകര്യ സ്ഥാപനത്തിന് പാടം നികത്തി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയെന്നുമായിരുന്നു സെക്രട്ടറിക്കെതിരെ കൗണ്‍സിലര്‍മാര്‍ നല്കിയ പരാതി.
ദിവാന്‍ജിമൂല മേല്‍പ്പാലനിര്‍മ്മാണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പങ്കെടുത്ത യോഗം സെക്രട്ടറി ബഹിഷ്കരിച്ചുവെന്നായിരുന്നു മേയറുടെ പരാതി. പക്ഷെ പരാതികളില്‍ കൗണ്‍സിലര്‍മാരുടെ ഒപ്പ് വ്യാജമാണെന്ന ആരോപണമുയര്‍ന്നിരുന്നു. കൗണ്‍സിലറായുള്ള സത്യപ്രതിജ്ഞ ചടങ്ങിന്റെ രജിസ്റ്ററില്‍ ഒപ്പിട്ടതിന്റെ ഫോട്ടോകോപ്പിയും ഒപ്പ് വ്യാജമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിയോടൊപ്പം ഫയല്‍ ചെയ്തിട്ടുണ്ട്.
മുനിസിപ്പല്‍ ചട്ടം(ഉദ്യോഗസ്ഥരുടെ മേല്നിയന്ത്രണങ്ങള് ചട്ടങ്ങള്‍)പ്രകാരം മുനിസിപ്പല്‍ ജീവനക്കാരുടെ മേല്‍ നടപടി അധികാരം കൗണ്‍സിലിനാണ്. മേയര്‍ വിഷയം കൗണ്‍സിലില്‍ വെച്ച് ചര്‍ച്ച നടത്തി നടപടി ആവശ്യമാണെങ്കില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. കൗണ്‍സില്‍ നിക്ഷിപ്തമായ അധികാരം കൗണ്‍സില്‍ അറിയാതെ മന്ത്രിക്കയച്ച് മേയര്‍ ചട്ടലംഘനം നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. അന്വേഷണം നടത്താതെ സെക്രട്ടറിയെ സസ്പെന്റ് ചെയ്ത് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുനിസിപ്പല്‍ ചട്ടം ലംഘിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഹൈക്കോടതിയിലെ നഗരസഭയുടെ സ്റ്റാന്റിങ്ങ് കൗണ്‍സിലായിരുന്ന അഡ്വ.കെ.പി.വിജയന് എല്‍.ഡി.എഫ് കൗണ്‍സില്‍ കെ.പി.വിജയനെ തല്‍സ്ഥാനത്ത് നിന്ന് ഈയിടെ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: