കോട്ടയം: ഉച്ചിയില്‍ ഉദിച്ചുനില്ക്കുന്ന തീക്ഷണമായ സൂര്യകിരണങ്ങളെ തെല്ലും വകവയ്ക്കാതെ തിങ്ങിനിറഞ്ഞ ഭക്തജന സഹസ്രങ്ങളാല്‍ തിരുനക്കരയപ്പന്റെ തിരുസന്നിധിയില്‍ പകല്‍പ്പൂരം പൊടിപൂരമായി. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നലെ രാവിലെ മുതല്‍ പൂരതിമിര്പ്പിലായിരുന്നു നഗരം. രാവിലെ 11 മണിയോടെ വിവിധ ഗ്രാമീണ ക്ഷേത്രങ്ങളില്‍നിന്നും ചെറുപൂരങ്ങള്‍ നഗരത്തിലേക്ക് എത്തിക്കൊണ്ടേയിരുന്നു.
ഉച്ചയ്ക്ക് 3ന് തന്ത്രി കണ്ഠരര് മോഹനര് ഭദ്രദീപം തെളിച്ചതോടെ പൂരത്തിന് സമാരംഭമായി. താളചക്രവര്ത്തി പത്മശ്രീ പെരുവനം കുട്ടന്മാരാരും അറുപതോളം കലാകാരന്മാരും തീര്‍ത്ത താളവിസ്മയത്തില്‍ ജനസഹസ്രങ്ങള്‍ അലിഞ്ഞുചേര്‍ന്നു. മഹാദേവനെ വന്ദിച്ച് പടിയിറങ്ങിയ ഗജവീരന്മാരെ പൂരപ്പറമ്പിലേക്ക് ആനയിച്ചത് ആനപ്രേമികളുടെ ഹര്‍ഷാരവങ്ങളോടെയായിരുന്നു. കിഴക്കും പടഞ്ഞാറും ചേരുവാരങ്ങളിലുമായി ലക്ഷണമൊത്ത ഇരുപത്തിരണ്ട് ഗജകേസരികള്‍ അണിനിരന്നു. ചമയങ്ങളണിഞ്ഞ ഗജവീരന്മാര് പൂരത്തിന്റെ സകല സൗന്ദര്യവും ആവാഹിച്ചിരുന്നു.
കിഴക്കന്‍ ചേരുവാരത്തില്‍ കിരണ്‍ നാരായണന്‍കുട്ടി, പല്ലാട്ട് ബ്രഹ്മദത്തന്, തോട്ടുചാലില്‍ ബോലോനാഥ്, മുള്ളത്ത് ഗണപതി, കുളമാക്കില്‍ പാര്‍ത്ഥസാരഥി, മൗട്ടത്ത് രാജേന്ദ്രന് മയ്യനാട് അരുണിമ പാര്‍ത്ഥസാരഥി, വലിയവീട്ടില്‍ ഗണപതി, ഉഷസ്സ് ശ്രീ ദുര്‍ഗ്ഗാപ്രസാദ്, തോട്ടയ്ക്കാട് വിനായകനും അണിനിരന്നപ്പോള്‍ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റിയത്.
പടിഞ്ഞാറന്‍ ചേരുവാരത്തില്‍ ഈരാറ്റുപേട്ട അയ്യപ്പന്, പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട്ട് ശേഖരന്, പാല കുട്ടിശങ്കരന്, ചൈത്രം അച്ചു, തടത്താവിള രാജശേഖരന്, വേമ്പനാട് അര്ജ്ജുനന്, ഉണ്ണിപ്പള്ളില് ഗണേശന്, ചിറക്കാട്ട് കണ്ണന്, നെല്ലിക്കാട്ട് മഹാദേവനും അണിനിരന്നപ്പോള്‍ തൃക്കടവൂര്‍ ശിവരാജുവാണ് തിടമ്പേറ്റിയത്. പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും ഇരുചേരുവാരങ്ങളിലായി തീര്‍ത്ത വര്‍ണ്ണവിസ്മയം നയനാന്ദകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: