അമ്പലപ്പുഴ: ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാടകശാല സദ്യ ഇന്ന്. ഉത്സവത്തിന്റെ ഒന്‍പതാം ദിവസം നടക്കുന്ന സദ്യയില്‍ പങ്കുകൊള്ളാനും ദര്‍ശിക്കാനും ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേരുന്നത്.
ഒരിക്കല്‍ ചെമ്പകശ്ശേരി രാജാവിന്റെ ആദ്ധ്യാത്മിക ഉപദേഷ്ടാവായ വില്വമംഗലത്ത് സ്വാമിയാര് ഭഗവാനെ ദര്‍ശിക്കാന്‍ ക്ഷേത്രത്തിലെത്തി. ഉച്ചപ്പൂജയ്ക്ക് മുന്‍പ് നടയിലെത്തിയപ്പോള്‍ അവിടെ ഭഗവാനെ കാണാന്‍ കഴിഞ്ഞില്ല. വിവരം പുറത്തുള്ളവരെ അറിയിക്കാന്‍ സ്വാമി ക്ഷേത്രത്തിനു വെളിയിലെത്തി. എന്നാല്‍ ഈ സമയം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സദ്യ നടക്കുകയായിരുന്നു. അവിടേക്ക് ഓടിയെത്തിയ വില്വമംഗലം കാണുന്നത് സദ്യയില്‍ ഒരു ബാലന്റെ വേഷത്തില്‍ ഭഗവാന് നെയ്യ് വിളമ്പുന്നതാണ്.
കണ്ണനെ കണ്ടപാടെ വില്വമംഗലം ഭഗവാനെ കെട്ടിപ്പുണരാനെത്തിയപ്പോള് ഭഗവാന് ഓടിമറയുകയായിരുന്നു, പിന്നാലെ വില്വമംഗലവും. അല്പനേരം കഴിഞ്ഞ് വില്വമംഗലം നടന്ന സംഭവം വിവരിച്ചു. ഭഗവാന് പ്രത്യക്ഷമായി പങ്കെടുത്ത സദ്യ പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ ഭംഗിയായി നടത്താനുള്ള ഏര്‍പ്പാടുണ്ടാക്കി.
ഉച്ചയ്ക്ക് 12.30ന് ക്ഷേത്രത്തിലെ നാടകശാലയിലാണ് സദ്യ നടക്കുക. തുടര്‍ന്ന് ഭക്തര്‍ വഞ്ചിപ്പാട്ട് പാടി പടിഞ്ഞാറെ നടയിലെ പുത്തന്കുളംവരെ പോയി തിരികെ വന്ന് ദേവസ്വം അധികാരികളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും പണക്കിഴിയും പഴക്കുലയും സ്വീകരിക്കുന്നതോടെ ചടങ്ങ് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: