കുഴിത്തുറ: കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി തൂക്കമഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി. കൊടിയേറ്റത്തിനു മുന്നോടിയായുള്ള കൊടിമരഘോഷയാത്ര ചൊവ്വാഴ്ച രാവിലെ 7ന് മൂലക്ഷേത്രത്തില് നിന്ന് വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. 8 ന് തുടങ്ങിയ ദേവിയുടെ പുറത്തെഴുന്നെള്ളിപ്പ് വിവിധ സ്ഥലങ്ങളില്‍ നല്കിയ ഇറക്കിപൂജയ്ക്കു ശേഷം 12ന് മൂലക്ഷേത്രത്തില് തിരിച്ചെത്തി. 2.50ന് വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് ദേവിയുടെ പതിവ് എഴുന്നെള്ളത്ത് ആരംഭിച്ചു. താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, നാദസ്വരം, പഞ്ചാരിമേളം, പാണ്ടിമേളം, നെയ്യാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ കണ്ണനാകം വഴി ശ്രീദേവിസ്കൂള്, കീഴവീട്ടു നാഗരാജാ കാവ്, ഇളംപാലമുക്ക് ശിവക്ഷേത്രം എന്നിവിടങ്ങളിലെ ഇറക്കി പൂജയ്ക്കുശേഷം തൂക്കക്ഷേത്രമായ വെങ്കഞ്ഞി ക്ഷേത്രത്തിലെത്തിയതോടെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് നടന്നു. തന്ത്രി നീലമന ഈശ്വരന് പോറ്റി ഭക്തിയുടെ നിറവില്‍ ദേവീ സ്തുതികളുടെ അകമ്പടിയോടെ കൊടിയേറ്റി. പത്തുദിവസം നീണ്ടു നില്ക്കുന്ന ഉത്സവം 30ന് നടക്കുന്ന തൂക്ക നേര്ച്ചയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: