സ്വന്തം ലേഖകന്‍
വിളപ്പില്‍: പ്ലാസ്റ്റിക് കവറുകളില്‍ സാധനങ്ങളുമായി മാര്‍ക്കറ്റില്‍ പോയി മടങ്ങിയവരെ കുട്ടിപ്പട തടഞ്ഞുനിര്‍ത്തി. കാര്യമറിയാതെ കണ്ണുമിഴിച്ചവര്ക്ക് പ്ലാസ്റ്റിക്കെന്ന മഹാവിപത്തിനെ കുറിച്ച് കുരുന്നുകളുടെ സ്നേഹോപദേശം. പിന്നെ പ്ലാസ്റ്റിക് കവറുകള്‍ തിരികെ വാങ്ങി തങ്ങള്‍ തുന്നിയുണ്ടാക്കിയ തുണിസഞ്ചികള്‍ സമ്മാനിച്ച് യാത്രയാക്കല്‍. കുട്ടികളുടെ വലിയ ഉദ്യമത്തിന് പിന്തുണയുമായി മാന്ത്രികന് ഗോപിനാഥ് മുതുകാടും ഐ.ബി. സതീഷ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
പേയാട് കണ്ണശ മിഷന് ഹൈസ്കൂളിലെ കുട്ടികളാണ് ഇന്നലെ രാവിലെ 9.30ന് പേയാട് ചന്തമുക്കില്‍ മുതുകാടിന്റെ കൈപിടിച്ച് ഭൂമിയുടെ രക്ഷയ്ക്ക് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാമെന്ന സന്ദേശവുമായി എത്തിയത്. ആഴ്ചയില്‍ ഒരുദിവസം ഗ്രാമത്തിലെ ഓരോ കവലകളില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്ത് പ്ലാസ്റ്റിക്കിനെതിരെ പോരാടുവാനാണ് കുട്ടികളുടെ തീരുമാനം. അവധിക്കാലത്തും തങ്ങള്‍ പ്ലാസ്റ്റിക്മുക്ത ഗ്രാമത്തിനായി നിരത്തിലിറങ്ങുമെന്ന് കുട്ടികള്‍ പറയുന്നു.
കണ്ണശ മിഷന് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് വേറിട്ട ആശയം സ്കൂള്‍ അധികൃതരെ അറിയിച്ചത്. സ്കൂള്‍ ചെയര്മാന് ആനന്ദ് കണ്ണശ, ഹെഡ്മാസ്റ്റര് ഡോ രാജേന്ദ്രബാബു, പിറ്റിഎ പ്രസിഡന്റ് പി.എസ് പ്രേംകുമാര്‍ എന്നിവര്‍ കുട്ടികള്‍ക്ക് പിന്തുണനല്‍കി. വീടുകളിലും അയല്‍വീടുകളിലും നിന്ന് അവര്‍ ഉപയോഗശൂന്യമായ സാരികള്‍ ശേഖരിച്ചു. കുട്ടികള്‍തന്നെ തുണിസഞ്ചിയുണ്ടാക്കി നാട്ടുകാര്‍ക്ക് നല്കി മാതൃകയാവുകയായിരുന്നു.
കുട്ടികളുടെ വലിയ സന്ദേശത്തിന് ഒപ്പംനില്ക്കാന് സാമൂഹിക സാംസ്കാരിക മേഖലയില്‍ നിന്ന് നിരവധിപേരെത്തി. ഭൂമിയെ രക്ഷിക്കാന്‍ ഒരുമിക്കാം നമുക്കെന്ന് പാടി കവി ഗിരീഷ് പുലിയൂര്, എസ്ഐ കണ്ണന്, പിറ്റിഎ വൈസ് പ്രസിഡന്റ് പ്രവീണ്‍ പേയാട് എന്നിവരും പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: