പൂവാര്‍: തീരപ്രദേശമായ പൂവാര്‍ പുല്ലുവിള പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട്. കുടിവെള്ളത്തിന്റെ സജ്ജീകരണം സെന്ററില്‍ ഉണ്ടെങ്കിലും ശൗചാലയവുമായി ബന്ധിച്ചാണ് കുടിവെള്ളത്തിന്റെ ടാപ്പ് പ്രവര്‍ത്തിക്കുന്നത്. ഈ കാരണത്താല്‍ രോഗികള്‍ ഈ ടാപ്പിലെ വെള്ളം ഉപയോഗിക്കുന്നില്ല. ആവശ്യമായ വെള്ളം തൊട്ടടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ നിന്നുമാണ് എടുക്കുന്നത്. ഇത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു.
സ്കൂളിന്റെ കാരുണ്യത്തിലാണ് ആശുപത്രിയിലെ രോഗികള്‍ വെള്ളം കുടിക്കുന്നത്. ദിനംപ്രതി 400ല്‍ പരം രോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് യാതൊരു നടപടിയും പഞ്ചായത്തധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഇതിനെതിരെ രോഗികള്‍ ശക്തമായി പ്രതിഷേധിച്ചിട്ടും പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ചതാണ് ഈ കുടിവെള്ള ടാപ്പ്. സുരക്ഷയോ വൃത്തിയോ ഇല്ലാത്ത രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അതുപോലെ വൈദ്യുതി ഇല്ലാത്തപ്പോള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സോളാര്‍ പാനലും നിശ്ചലമാണ്. വൈദ്യുതി മുടങ്ങിയാല്‍ രോഗികള്‍ പറഞ്ഞറിയിക്കാനാകാത്ത ബുദ്ധിമുട്ടാണനുഭവിക്കുന്നത്.
ഈ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാര്‍ രണ്ടു ദിവസത്തില്‍ ഒരിക്കലാണ് രോഗികളെ പരിശോധിക്കാനെത്തുന്നത്. തീരദേശമായതിനാല്‍ നല്ല തിരക്കുള്ള ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിന്റെ പേരില്‍ രോഗികള്‍ ഭീമമായ ഫീസ് നല്കി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഹെല്‍ത്ത് സെന്ററിന്റെ ദുരവസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: