കളമശേരി: വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ഉണര്‍വ് പുരസ്കാര വിതരണ പരിപാടി വിവാദമാകുന്നു. പരീക്ഷാ കാലത്ത് സര്‍ക്കാര്‍ തലത്തിലുള്ള പരിപാടികളാണെങ്കില്‍ പോലും പങ്കെടുക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്.
കളമശേരി നിയോജക മണ്ഡലത്തിലാണ് പുരസ്കാര വിതരണ പരിപാടി ഇന്നലെ നടന്നത്. കളമശേരി എംഎല്‍എ നടപ്പാക്കുന്ന ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ അവാര്‍ഡ് വിതരണ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നിര്‍ബന്ധപൂര്‍വ്വമാണ് പങ്കെടുപ്പിച്ചത്. പരീക്ഷാ സമയമായതിനാല്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ സംഘടിപ്പിച്ച കാമ്പുകളിലും മത്സര പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് കര്‍ശന വിലക്കുണ്ടായിരുന്നു. അതിനാല്‍ പരിപാടികള്‍ തന്നെ പലയിടത്തും മാറ്റി വച്ചു. ഈ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരായ കുട്ടികളെയടക്കം പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് പത്രസമ്മേളനത്തില്‍ പങ്കെടുത്തതും വിവാദമായി.
നല്ല അദ്ധ്യാപകന്, അനദ്ധ്യാപകന്, പാചകത്തൊഴിലാളി, കായികാദ്ധ്യാപകന്‍, മികച്ച മാനേജ്മെന്റ്, പിടിഎ, മദര്‍ പിടിഎ, മികച്ച വിദ്യാര്‍ത്ഥികള്‍ എന്നിവക്കാണ് അവാര്‍ഡുകള്‍. ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: