പാനൂര്‍: പാത്തിക്കല്‍, നരിക്കോട്ടുമല ഭാഗങ്ങളിലെ അനധികൃത ക്വാറികളില്‍ റവന്യു സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ജെസിബി ഉള്‍പ്പെടെ പതിനൊന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. തലശ്ശേരി ആര്‍ഡിഒ പി.വി.ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലൈസന്‍സില്ലാതെ അനധികൃതമായി കരിങ്കല്‍-ചെങ്കല്‍ ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. റവന്യൂ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധനയില്‍ പങ്കെടുത്തത്. തലശ്ശേരി തഹസില്‍ദാര്‍ പി.പി.സത്യനാഥ്, അഡീഷണല്‍ തഹസില്‍ദാര്‍ ഹരിദാസന് ബാലേരി എന്നിവര്‍ രണ്ട് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്കി. കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. മൂന്ന് ഭാഗങ്ങളിലൂടെയാണ് സംഘം നരിക്കോട്ട് മലയിലെത്തിയത്. ഒരു സംഘം ചെറുവാഞ്ചേരി കല്ലുവളപ്പ് എസ്റ്റേറ്റ് റോഡ് വഴിയും ഒരു സംഘം പൊയിലൂര്‍ മുത്തപ്പന് മടപ്പുര ഭാഗത്ത് കൂടിയും മറ്റൊരു സംഘം പാത്തിക്കല്‍ വഴിയും മലയിലെത്തി.
പരിശോധന മുന്‍കൂട്ടി മനസ്സിലാക്കി ആ ദിവസങ്ങളില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാറുള്ള ക്വാറി ഉടമകള്‍ക്ക് റവന്യു സംഘത്തിന്റെ ആസൂത്രിത നീക്കത്തിന് മുന്നില്‍ പകച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ.പിടിച്ചെടുത്ത വാഹനങ്ങള്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന് വളപ്പിലേക്ക് മാറ്റി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് റവന്യു സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: