കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയിലായ കെല്‍ട്രോണിനെ ലാഭത്തിലാക്കാന്‍ സ്ഥാപനത്തിന് ലഭിക്കാനുള്ള തുക പിരിച്ചെടുക്കുന്നതിനുളള നടപടി ആരംഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്. കെല്‍ട്രോണില്‍ നവീകരിച്ച എംപിപി കപ്പാസിറ്റര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വര്‍ഷങ്ങളായി സേവനം ചെയ്യുന്ന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നിലവില്‍ നിയമങ്ങളില്ല. എങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ന്യായമായ തീരുമാനം എടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നുണ്ടെങ്കില്‍ കെല്‍ട്രോണിന് കിഫ്ബി വഴി പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
സാങ്കേതിക വിദഗ്ധരായ നിരവധി ജീവനക്കാര്‍ വിരമിക്കാനിരിക്കുകയാണ്. വര്‍ഷങ്ങളായി കെല്‍ട്രോണില്‍ റിക്രൂട്ട്മെന്റും നടന്നിട്ടില്ല. ഇത് ജീവനക്കാരുടെ ക്ഷാമത്തിനിടയാക്കും. നിരവധി പേര്‍ക്ക് തൊഴിലും സര്‍ക്കാറിന് മികച്ച സംഭാവനയും നല്കുന്ന സ്ഥാപനമായി കെല്‍ട്രോണിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. പ്രതിസന്ധി മറികടക്കാന്‍ ഓഹരി നല്കുന്ന കാര്യവും പരിഗണനയിലുണ്ട്. കെല്‍ട്രോണിന്റെ ഉത്പന്നങ്ങള്‍ക്ക് പൊതുമേഖലാസ്ഥാപനങ്ങള്‍ ഓര്‍ഡര്‍ നല്കിയാല് തന്നെ സ്ഥാപനം രക്ഷപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എംപിയും കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സി.ഹരിദാസ്, കെസിസിഎല്‍ ചെയര്‍പേഴ്സണ്‍ ടി.ആര്.ഹേമലത, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ക ശ്യാമള ടീച്ചര്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, വിവിധ തൊഴിലാളി സംഘടനാ ഭാരവാഹികളായ ബി.ജയചന്ദ്രന് നായര്‍, പി.സുധാകരന് നായര്‍, എം.പി.ഇസ്മയില്‍, എം.ജലാല്‍ ഖാന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: