തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ദ്രുതകര്‍മ്മ സേനയെ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മെഡിക്കല്‍ കോളേജ് കമ്യുണിറ്റി ഹെല്‍ത്ത് വിഭാഗത്തിലെ ഡോക്ടറായിരിക്കും ദ്രുതകര്‍മ്മ സേനയുടെ നോഡല്‍ ഓഫിസര്‍. മഴക്കാലത്തിനു മുന്നോടിയായി പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.
ജില്ല, താലൂക്ക് ആശുപത്രികളില്‍ പ്രത്യേക പനിവാര്‍ഡുകള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി പി.ശിവകുമാര്‍ അറിയിച്ചു. എല്ലാ പനിബാധിതര്‍ക്കും മരുന്ന് നല്‍കാനും അവരുടെ രക്തം പരിശോധിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. രോഗബാധിതര്‍ക്ക് കൊതുകുവലകളും നല്‍കും.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് പേര് പനി ബാധിച്ച് മരിച്ചു. ഇതില്‍ രണ്ട് പേര് ഡെങ്കിപ്പനി ബാധയെത്തുടര്‍ന്നാണ് മരിച്ചത്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ ഉള്ളത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ബാധിക്കുന്നതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് 800 പേര്‍ക്കു ഡെങ്കി പനി ബാധിച്ചതായും ഇതില്‍ 500 കേസുകളും തിരുവനന്തപുരത്താണു റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇക്കാലയളവില്‍ 200 എലിപ്പനി32 ചിക്കുന്‍ ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഏഴ് ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം പേര്‍ക്ക് പനി ബാധിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം പനി പിടിച്ചവരുടെ എണ്ണം 81,304 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: