കൊല്ലം: കുടുംബശ്രീ കൊല്ലം ജില്ലാമിഷന്റെ കീഴില്‍ വിവിധ തസ്തികകളിലേക്ക് നടത്തുന്ന ഇന്റര്‍വ്യൂ സംസ്ഥാന മിഷന് ഓഫീസ് നേരിട്ട് നടത്തണമെന്ന് യുവമോര്‍ച്ച ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
അക്കൗണ്ട്സ്, ജെന്‍ഡര്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലേക്കാണ് ജില്ലാമിഷന് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഓഡിറ്റിങ് വിഭാഗത്തിലേക്ക് സിപിഎം നേതാക്കള്‍ നല്കിയ ലിസ്റ്റ് പ്രകാരം മുന്‍കൂട്ടി ആള്‍ക്കാരെ നിശ്ചയിച്ചിട്ട് നൂറുകണക്കിന് സ്ത്രീകളെ ഉള്‍പ്പടെയുള്ളവരെ വിളിച്ചുവരുത്തി നടത്തിയ ഇന്റര്‍വ്യൂ നാടകം യുവമോര്‍ച്ച തടസപ്പെടുത്തിയിരുന്നു. അന്ന് അവിടെ നിന്ന് ഒളിച്ച് സ്ഥലംവിട്ട അസിസ്റ്റന്റ് ഡിസ്ട്രിക് മിഷന് കോര്‍ഡിനേറ്റര്‍ ഡെപ്യൂട്ടേഷന് കാലാവധി പൂര്‍ത്തിയാകും മുമ്പേ കുടുംബശ്രീയില്‍ നിന്ന് രാജിവച്ച് പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹം മന്ത്രി കെ.ടി ജലീലിന്റെ ആശിര്‍വാദത്തോടെ ജില്ലാമിഷന് കോഡിനേറ്ററുടെ അധിക ചുമതലയുമായി എഡിഎംസിയായി തിരികെ കുടുംബശ്രീയിലെത്തി. ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥനാണ് ജില്ലാമിഷന് കോഡിനേറ്ററാകേണ്ടത് എന്ന നിയമം അട്ടിമറിച്ച് ഭരണകക്ഷി നേതാക്കളുടെ ആശ്രിതരെ സര്‍വീസില്‍ തിരുകി കയറ്റി അവരുടെ പ്രീതി സമ്പാദിച്ച് തന്റെ കസേര ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇദ്ദേഹം നടത്തുന്നത്. നിലവില്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഇല്ലാത്തതിനാല്‍ സംസ്ഥാന മിഷന് ഓഫീസ് സുതാര്യമായി നേരിട്ട് നിയമനങ്ങള്‍ നടത്താന്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: