പത്തനംതിട്ട : സിപിഎമ്മിന് പത്തനംതിട്ടയിലും അടിപതറുന്നു. പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും പ്രശ്നങ്ങളും പ്രവര്‍ത്തകരേയും ബാധിച്ചതായാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മിനുള്ളിലെ വിഭാഗീതയും അടുത്തകാലംവരെ പത്തനംതിട്ട ജില്ല വി.എസ്. പക്ഷത്തിനൊപ്പമായിരുന്നു. വി.എസിന്റെ തട്ടകമെന്ന് ഉറപ്പിച്ചു പറയാമായിരുന്ന ജില്ലാകമ്മിറ്റിയുടെ നേതൃത്വം ഈ കഴിഞ്ഞ സി.പി.എം ജില്ലാ സമ്മേളനത്തോടെയാണ് ഔദ്യോഗിക വിഭാഗം പിടിച്ചടക്കിയത്. വി.എസ്.പക്ഷത്തെ പ്രമുഖ നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റില്പോലും ഉള്‍പ്പെടുത്താതിരുന്നതിന് പുറമേ ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഔദ്യോഗിക വിഭാഗം മേല്‍ക്കൈ നേടുകയും ചെയ്തു. സിപിഎമ്മിന്റെ പോഷക സംഘടനകളായ ഡിവൈഎഫ്ഐയിലും എസ്എഫ്ഐയിലും ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈ നേടാനായെങ്കിലും നേതൃത്വത്തിന്റെ വിളിപ്പുറത്ത് അണികള്‍ എത്തുന്നത് കുറഞ്ഞുവരുന്നതായാണ്കാണുന്നത്.
തൊടുപുഴയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചും എസ്എഫ്ഐ നേതാവിന്റെ കൊലപാതകികളെ പിടികൂടാന്‍ പോലീസ് അമാന്തിക്കുന്നതില്‍ പ്രതിഷേധിച്ചും ജില്ലയില്‍ ചൊവ്വാഴ്ച എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാകുകയും പോലീസ് എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയോടിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് അന്നു വൈകിട്ട് ഡിവൈഎഫ്ഐ നഗരത്തില്‍ പ്രകടനത്തിന് ആഹ്വാനവും ചെയ്തു. എന്നാല്സമയം വൈകിത്തുടങ്ങിയ പ്രകടനത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്. മുന്‍കാലങ്ങളില്‍ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പ്രകടനം ഏറെ ശുഷ്കമായിരുന്നെന്ന് കാണികള്‍ പറയുന്നു. പ്രകടനം നഗരഹൃദയത്തിലെത്തിയപ്പോള് അവിടെ കൂടിനിന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനക്കാരെ കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തു. പുറമേ പോലീസിന്റെ വക തല്ലും ലഭിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതടക്കമുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ ഇന്നലെ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനവും അംഗബലം കുറഞ്ഞതുകൊണ്ട് ശ്രദ്ധേയമായി. പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്യുന്ന പരിപാടികളില്‍ പങ്കെടുക്കാനുള്ള അണികളുടെ വിമുഖതയാണ് കഴിഞ്ഞ ദിവസവും പ്രകടമായത്. എസ്എഫ്ഐക്കാര്‍ക്കും, ഡിവൈഎഫ്ഐ കാര്‍ക്കും പോലീസിന്റെ മര്‍ദ്ദനവും ഡിവൈഎഫ്ഐക്കാര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കല്ലേറും ഒരുദിവസം തന്നെ ഏല്‍ക്കേണ്ടിവന്നിട്ടും അടുത്ത ദിവസം വൈകിട്ട് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പോലും നൂറിനടുത്ത് പ്രവര്‍ത്തകരേ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞുള്ളൂ എന്നത് സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയോടുള്ള താല്പര്യക്കുറവാണ് പ്രകടമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: