പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ ധ്വജ നിര്‍മാണത്തിന്റെ ആധാരശിലാ സ്ഥാപനം സന്നിധാനത്ത് ഏപ്രില്‍ ഏഴിന് രാവിലെ 10.45നും 12 നും ഇടയില്‍. ആധാരശില ഭക്തര്‍ക്ക് കണ്ടുതൊഴാന്‍ വിവിധ ക്ഷേത്രങ്ങളില്‍ അല്‍പ്പസമയം സൗകര്യമൊരുക്കും.
തൃച്ചാട്ടൂര്, പന്തളം വലിയകോയിക്കല്‍, വണ്ടിമല, ചെങ്ങൂര്‍ മഹാദേവന്, തിരുവാറന്മുള പാര്‍ത്ഥസാരഥി, പുന്നംതോട്ടം, നെടുമ്പ്രയാര്‍ തേവര്‍കുന്ന്, കാട്ടൂര്‍ മഹാവിഷ്ണു, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ്, ഇടക്കുളം, വടശേരിക്കര, പ്രയാര്‍, മാടമണ്‍, പെരുനാട്, ഇലയാട്ടം പുറട്ടികാവ്, തലപ്പാറമല, നിലയ്ക്കല്‍ ക്ഷേത്രങ്ങള്‍ വഴി വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തിലെത്തും. അവിടെ നിന്ന് അന്നുതന്നെ ആധാരശില സന്നിധാനത്തെത്തിക്കും. ജൂണ്‍ 25നാണ് പുതിയ സ്വര്‍ണക്കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിക്കുന്നത്.
കൊടിമരം ഇല്ലാത്തതിനാല്‍ ഇക്കുറി ശബരിമലയില്‍ ഉത്സവ ചടങ്ങുകള്‍ ഇല്ല. ക്ഷേത്രം 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ഏപ്രില്‍ ഒന്‍പതിന് രാത്രി 10ന് അടയ്ക്കും. തുടര്‍ന്ന് മേടവിഷുവിനായി ഏപ്രില്‍ 10ന് വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കുന്ന നട 18ന് രാത്രി 10ന് അടയ്ക്കും. ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയും വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. എല്ലാ ദിവസവും നെയ്യഭിഷേകം നടത്തും. പുഷ്പാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയുമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: