തിരുവനന്തപുരം: അനാചാരങ്ങളെ കേരളീയ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കിയത് ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുവും ഉള്‍പ്പെടെയുള്ള ഹിന്ദു നവോത്ഥാന നായകന്മാരാണെന്ന് ഏകലവ്യാ ആശ്രമം മഠാധിപതി അശ്വതി തിരുന്നാള്‍. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച് ചെങ്കോട്ടുകോണം ശ്രീ രാമദാസക്ഷേത്രത്തില് നിന്ന് ജ്വലിപ്പിച്ച ഭദ്രദീപം സമ്മേളന നഗരിയില്‍ സ്ഥാപിച്ചതിന് ശേഷം ഗുരുസ്മരണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതം ഭാവി വര്‍ത്തമാനം എന്നിവയെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് സാധന. ഈ ലക്ഷ്യം കൈവരിക്കുന്നവര്‍ വേദാന്തത്തെ ജീവിതമാക്കി മാറ്റിയവരാണ്. ഇവരെയാണ് സന്യാസിയെന്ന് വിളിക്കുന്നത്. സങ്കീര്‍ണമായ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയും മനസ്സിലാക്കി തരുന്നവരുമാണ് ഗുരുക്കന്മാര്. ഇത്തരത്തില്‍ ഹിന്ദുത്വം എന്തെന്ന് കേരളത്തിലൊട്ടാകെയുള്ള ജനങ്ങളെ ഉത്ബോധിപ്പിച്ച മഹാനാണ് സത്യാനന്ദസരസ്വതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കാലത്ത് ഹിന്ദു കുടുംബത്തില്‍ നിറഞ്ഞു നിന്നിരുന്ന നാലു വേദങ്ങളാണ് മാതാ, പിതാ, ഗുരു, ദൈവം. ഇന്ന് ഈ വേദങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. കുടുംബങ്ങളുടെ അന്തസ്സ് ഉയര്‍ത്തിയിരുന്ന നിലവിളക്കുകള്‍ അപ്രത്യമായിരിക്കുന്നു. പ്രകൃതിയെ ദൈവമായി കണ്ടിരുന്ന സമൂഹത്തില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നു. വിദേശിയരെ അനുകരിക്കുന്ന പ്രവണതയാണ് നമുക്കുള്ളതെന്നും ശൂദ്ര സംസ്കാരത്തില്‍ നിന്നും ഹിന്ദുക്കള്‍ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരി ഹിന്ദുമഹാസമ്മേളന നഗരിയില്‍ തെളിയിക്കുവാനായി രാവിലെ ചേങ്കോട്ടുകോണം ശ്രീരാമകൃഷ്ണാശ്രമത്തിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന ഭദ്രദീപം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത് പ്രവര്‍ത്തകര്‍ക്ക് കൈമാറി. സമ്മേളനത്തിന്റെ അവസാന ദിനം വരെ ഭദ്രദീപം സമ്മേളന നഗരിയില്‍ ജ്വലിക്കും.
സ്വദേശി ജാഗരണ്‍മഞ്ച് സംസ്ഥാന കണ്‍വീനര്‍ രഞ്ജിത്ത് കാര്ത്തികേയന് അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ ജനറല്‍ സെക്രട്ടറി ഡോ. പൂജപ്പുര കൃഷ്ണന് നായര്‍, രതീഷ്കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. എം.എസ്. വിഷ്ണു സ്വാഗതവും എസ്.വി. ഷാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സായന്ദം എന്ന സംഗീത പരിപാടി അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: