തളിപ്പറമ്പ്: ദീര്‍ഘകാലമായി സമാധാന്തരീക്ഷത്തില് കഴിയുന്ന തളിപ്പറമ്പില്‍ സിപിഎം ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യകാരി പ്രസ്താവനയില്‍ ആരോപിച്ചു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷമുണ്ടായെന്ന വ്യാജവാര്‍ത്ത ചമച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ സംഘര്‍ഷം സൃഷ്ടിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് കഴിഞ്ഞദിവസം സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ച് കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കുന്ന മൂത്തേടത്ത് ഹൈസ്കൂളില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തനം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. സ്കൂളിനകത്ത് എസ്എഫ്ഐ പതാകയുയര്‍ത്തുകയും ഇരുളിന്റെ മറവില്‍ സ്വയം പതാക നശിപ്പിക്കുകയും ചെയ്ത് കുറ്റം എബിവിപിയുടെ തലയില്‍ ചാര്‍ത്തി എബിവിപി അനുഭാവമുള്ള കുട്ടികളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം നേരത്തെ സ്കൂളിലുണ്ടായിട്ടുണ്ട്. ഇന്നലെ പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ സ്കൂളിന് പുറത്ത് കാത്തുനിന്ന ഡിവൈഎഫ്ഐക്കാരെ ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഭവം എബിവിപിയുടെ മേല്‍ പഴിചാരി ആര്‍എസ്എസിനെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇന്നലെ തളിപ്പറമ്പില്‍ ഉണ്ടായത്. അതിന്റെ ഭാഗമായാണ് തളിപ്പറമ്പ് നഗരത്തില്‍ എസ്എഫ്ഐയുടെ കൊലവിളി നടത്തിക്കൊണ്ടുള്ള മാര്‍ച്ച് നടന്നത്. ഇതിന് മുമ്പ് തൃച്ചംബരം ആര്‍എസ്എസ് കാര്യാലയം ബോംബെറിഞ്ഞ് തകര്‍ക്കുകയും ബാവുപ്പറമ്പ് ബിജെപി ബൂത്ത് പ്രസിഡണ്ടിന്റെ വീടും വാഹനവും തകര്‍ക്കുകയും തൃച്ചംബരം സ്വദേശിയായ ബിജെപി പ്രവര്ത്തകന് രജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സംഘപ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് സംഘര്‍ഷം ഒഴിവായത്. എന്നിട്ടും കലിയടങ്ങാതെ സിപിഎം സംഘം ഭരണത്തിന്റെയും പോലീസിന്റെയും തണലില്‍ ഇന്നലെ രാത്രിയിലും പൂക്കോത്ത് തെരുവിലെ ആര്‍എസ്എസ് പ്രവര്ത്തകന് ശരത്തിന്റെ വീടിന് നേരെ അക്രമം നടത്തുകയായിരുന്നു. ഇത്തരത്തിലുളള കിരാത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കാര്യകാരി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: