കണ്ണൂര്‍: വികസനകാര്യത്തില്‍ ആലപ്പുഴയും കണ്ണൂരും പിന്നിലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. ചരിത്രത്തിലിടം നേടിയ രണ്ടു ജില്ലകളും വികസന കാര്യത്തില്‍ കാലങ്ങളായി തഴയപ്പെട്ട അവസ്ഥയിലാണെന്നും ഇതിന് പരിഹാരമായി ജില്ലകള്‍ക്ക് പ്രത്യേക വികസന പാക്കേജ് നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. ചപ്പാരപ്പടവ് പഞ്ചായത്തിലെ മണിക്കല്‍ പാലം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍, ആലപ്പുഴ തുടങ്ങി വികസനകാര്യത്തില്‍ പിന്തള്ളപ്പെട്ടുപോയ ജില്ലകളെ മറ്റു ജില്ലകള്ക്കൊപ്പമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള മൂന്നു റോഡുകള്‍ വികസിപ്പിക്കുന്ന പദ്ധതികള്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്. ദേശീയപാത നാലുവരിയാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യമായി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 5000ത്തോളം കിലോമീറ്റര്‍ വരുന്ന അഞ്ഞൂറിലേറെ ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. അഴിമതിയോ പണച്ചോര്ച്ചയോ കെടുകാര്യസ്ഥതയോ ഇല്ലാതെ കാര്യക്ഷമമായി പദ്ധതികള്‍ നടപ്പിലാക്കുന്ന സ്ഥിതി വന്നതായും, നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമിതി നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തുന്ന സോഷ്യല്‍ ഓഡിറ്റിംഗ് നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: