മലപ്പുറം: ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന, കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടന കേസിലെ പ്രതികളായ അഞ്ച് അല്‍ ഖ്വായിദ തീവ്രവാദികളെ മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. പോലീസ് കസറ്റഡിയില്‍ വാങ്ങിയ ഇവരെ അടുത്ത ദിവസം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
മധുരയില്‍ നിന്ന് പിടിയിലായ സംഘമാണ് സ്ഫോടനം നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിരുന്നു. മധുര നെല്ലൂര്‍ ഇസ്മയില്‍പുരം ഫോര്‍ത് സ്ട്രീറ്റില്‍ അബ്ബാസ് സലി(27), ഫോര്‍ത് സ്ട്രീറ്റില്‍ ഷസൂണ്‍ കരീം രാജ(22), നെല്‍പ്പട്ട കരീംഷാ മസ്ജിദിന് സമീപം ഫസ്റ്റ് സ്ട്രീറ്റ് ദാവൂദ് സുലൈമാന്‍(22), ഷംസുദീന്‍(23) എന്നിവരെ 2016 നവംബര്‍ 28ന് ആണ് തെലങ്കാന പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. രാജ്യത്തെ അഞ്ച് കോടതികള്‍ക്കു മുന്നില്‍ നടത്തിയ സ്ഫോടനങ്ങളില്‍ അല്‍ ഖ്വയിദയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാന പോലീസും എന്‍ഐഎയും അന്വേഷിച്ചുവരികയായിരുന്നു.
കര്‍ണാടകയിലെ മൈസൂര്‍, ആന്ധ്രയിലെ നെല്ലൂര്‍, ചിറ്റൂര്‍ കോടതികള്‍ക്ക് മുന്നിലും കൊല്ലം, മലപ്പുറം കലക്ടറേറ്റ് വളപ്പിലെ കോടതികള്‍ക്ക് മുന്നിലുമായിരുന്നു സ്ഫോടനം. എല്ലായിടത്തും സ്ഫോടനത്തിനു മുമ്പ് ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സൂചന നല്കുന്ന ഇ-മെയില്‍, വാട്സ് ആപ്പ് സന്ദേശങ്ങളും അയച്ചിരുന്നു.
കൊല്ലം കലക്ടറേറ്റില്‍ സ്ഫോടനം നടന്നത് 2016 ജൂണ്‍ 15ന് പകല്‍ 10.30നായിരുന്നു. കോടതിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിന് അടിയിലാണ് ചോറ്റുപാത്രത്തില്‍ ബോംബ് വെച്ചത്. 2016 നവംബര്‍ ഒന്നിന് ഉച്ചക്ക് ഒന്നോടെയാണ് മലപ്പുറം കോടതിക്ക് മുന്നിലെ സ്ഫോടനം. ഇവിടെ നിര്‍ത്തിയിട്ട ഹോമിയോ ഡിഎംഒയുടെ കാറിന് അടിയിലായിരുന്നു പ്രഷര്‍ കുക്കര്‍ ബോംബ് വെച്ചത്. അതിന് മുമ്പ് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്കും ചില ഗവ.സെക്രട്ടറിമാര്‍ക്കും സംസ്ഥാനത്ത് സ്ഫോടനം നടക്കുമെന്ന സന്ദേശം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: