ഇക്കാലത്ത് സമൂഹത്തില്‍ പല അനാചാരങ്ങളും അത്യന്തം വ്യാപകമായിത്തീര്ന്നിട്ടുണ്ടെന്നത് നമുക്ക് അനുഭവമാണല്ലോ? ഇവ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്. ഈ അന്യായങ്ങളുടെയും അനാചാരങ്ങളുടെയുമെല്ലാം ആരംഭം വ്യക്തികളില്‍ നിന്നാണ് എന്നത് വ്യക്തമാണ്. വ്യക്തികള്‍ തന്നെ അവയെക്കുറിച്ച് ബോധവാന്മാരായി, ആത്മപരിശോധന ചെയ്ത് അവയെ ദൂരീകരിക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.
അനേകമാളുകള്‍ ധനലോലുപരായി സംസാരപ്രവാഹത്തില്പ്പെട്ട് പതനോന്മുഖമായ ദിശയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മറ്റ് ചിലര്‍ സ്ഥാനമാനങ്ങളുടെ മായാവലയത്തില്‍പ്പെട്ട് അധഃപതനത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നു. വിശ്വാസഭാവത്താല് ഈശ്വരനെയും ധര്‍മ്മത്തെയും അവഗണിച്ചു ശാസ്ത്രങ്ങളില്‍ നിന്നും സത്സംഗങ്ങളില്‍ നിന്നും കിട്ടുന്ന മാര്ഗ്ഗദര്ശനങ്ങള് കൈക്കൊള്ളാതെ സ്വാത്മാവിന്റെ ചിതയൊരുക്കുന്നു, അധികമാളുകളും. സ്വാര്ത്ഥത്തിലുപരിയായി പരാര്‍ത്ഥത്തെയും പരമാര്‍ത്ഥത്തെയും പരിഗണിക്കാന്‍ തയ്യാറാകുന്നില്ലെന്നതു ചിന്താജനകമായ വസ്തുതയാണ്.
കളവും കാപട്യവും വിശ്വാസവഞ്ചനയും അഴിമതിയും അനുദിനം വര്‍ധിക്കുകയാണ്. ഇവയെ ദൂരീകരിക്കാന്‍ ലളിതമായ മാര്‍ഗ്ഗങ്ങളൊന്നും കാണപ്പെടുന്നില്ല. ഒരു വ്യാപാരിയോട് ന്യായപൂര്‍ണമായി കച്ചവടം ചെയ്യാനാവശ്യപ്പെട്ടാല്‍ അയാളുടെ മറുപടി ഇപ്രകാരമായിരിക്കും. ഇക്കാലത്തു ന്യായപൂര്‍ണമായി കച്ചവടം നടത്തുക സാധ്യമല്ല. വാര്‍ഷികവരുമാനം ഒരു പരിധിയില്‍ അധികമായാല്‍, അത് പരസ്യമാക്കിയാല്‍ സര്‍ക്കാര്‍ നികുതി ചുമത്തി അധികവരുമാനം കൈക്കലാക്കും. പിന്നെയെങ്ങനെ ധനികനാകാന്‍ സാധിക്കും?
എന്നാല്‍ നാം ഇത്തരത്തിലല്ല ചിന്തിക്കേണ്ടത്. ഇങ്ങനെ നിരാശരാകുക നമുക്ക് ചേര്‍ന്നതല്ല.
ധനികനാകുക എന്ന ലക്ഷ്യത്തിലുപരി ന്യായയുക്തമായി ജോലി ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അന്യായമായി ആര്‍ജ്ജിച്ച ധനം ദാനധര്മ്മങ്ങളില് ചെലവഴിക്കപ്പെടുക സംഭവ്യമല്ല. കാരണം അധര്മ്മാര്ജ്ജിത ധനം അധാര്മ്മികമാര്ഗ്ഗത്തിലേ ചെലവഴിക്കപ്പെടൂ. ഈ ധനംകൊണ്ട് അവനവനുതന്നെ കഷ്ടപ്പാടവും നാശവും സമൂഹത്തിന് ദ്രോഹവുമാണുണ്ടാകുക. ഇത്തരം ധനം പരമാര്ത്ഥത്തിനോ പരാര്ത്ഥത്തിനോവേണ്ടി ചെലവഴിക്കപ്പെട്ടാല്‍ അധര്‍മ്മത്തിന്റെ തിക്തഫലങ്ങള്‍ അല്‍പ്പം കുറഞ്ഞേക്കാം. പക്ഷേ, സുഖഭോഗങ്ങളിലും ആഡംബരങ്ങളിലും ചെലവാക്കപ്പെടുന്ന ഈ ധനം ഉടമസ്ഥന്റെ ഇഹലോകത്തെയും പരലോകത്തെയും ദുരിതപൂര്‍ണമാക്കുകയാണ് ചെയ്യുക. മനുഷ്യജീവിതം ക്ഷണികമാണ്.
എങ്കിലും ഭാഗ്യാതിരേകത്താല്‍ ലഭിച്ച ഈശ്വരീയ വരദാനമാണ്. അതുവേണ്ടവിധം ഉപയോഗിച്ചാല്‍ ഇഹത്തില്‍ സൗഖ്യവും പരത്തില്‍ മോക്ഷവും സുനിശ്ചിതമാണ്. ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടാലും വീണ്ടും അന്യായംതന്നെ ചെയ്യുന്നവരെക്കുറിച്ചെന്തു പറയാന്‍.
വേണ്ടത്ര ധനമുണ്ടായിട്ടും, ജീവിതം സുഖകരവും സുന്ദരവുമായിരുന്നിട്ടും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അന്യായമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് മറ്റൊരു ദുഷ്പ്രവണതയാണ്. ഉന്നതസ്ഥാനങ്ങല് ലഭിച്ചാലും ആ അധികാരം അന്യായമായി ഉപയോഗിക്കുന്നു, പലരും.
ധര്‍മ്മത്തെയും സുഖദുഃഖങ്ങളെയുമൊന്നും കണക്കിലെടുക്കാതെ വികാരഭ്രാന്തിനടിപ്പെട്ടു പാഴാക്കി കളയാനുള്ളതാണോ സ്വര്ഗ്ഗാപവര്ഗ്ഗദമായ ഈ അമൂല്യ മാനവജന്മം? അധികാരവും സ്ഥാനമാനങ്ങളും മനുഷ്യനെ ഉന്മത്തനാക്കുന്നുവെന്ന സത്യമറിഞ്ഞ് അതീവ ജാഗ്രത പുലര്‍ത്തണം, ഉന്നതസ്ഥാനത്തിരിക്കുന്നവര്‍. പൊങ്ങച്ചവും ദുശ്ശീലങ്ങളും വളരാനിടവരുത്താതെ സദാചാരവും വിവേക വിജ്ഞാനങ്ങളും ഭക്തിയും വളര്‍ത്തുവാന്‍ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും അതീവം ശ്രദ്ധിക്കണം.
സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മറ്റൊരു മഹാവിപത്തത്രേ സ്ത്രീധനസമ്പ്രദായം. ഇതിനെതിരെ ജനങ്ങളിലൊരു വിഭാഗവും സര്‍ക്കാര്‍ തന്നെയും ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് അടിയ്ക്കടി ശക്തിപ്രാപിച്ചു തന്റെ ദുര്‍മുഖം കൂടുതല്‍ കൂടുതല്‍ പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. സ്ത്രീധനം നല്കാന് കഴിയാത്ത കന്യാപിതാക്കളുടെ ദുഃഖം ഒരുവശത്ത്. അവരുടെ ദുഃഖം കണ്ടു നീറുന്ന കന്യകമാര്‍ മറുവശത്ത്. സ്ത്രീധന പ്രശ്നം വിവാഹശേഷം വിവാഹവിച്ഛേദമായും വധുവിന്റെ ദുര്മരണമായും കുടുംബകലഹമായും ഒരു തുടര്‍ക്കഥപോലെ നീണ്ടുപോകുന്നു. ഈ ദുഃസ്ഥിതിക്കൊരന്ത്യം വരുത്താന്‍ വിവാഹിതരാകാന്‍ പോകുന്ന യുവാക്കന്മാരുടെ നിശ്ചയദാര്‍ഢ്യത്തിനും ആദര്‍ശനിഷ്ഠയ്ക്കും സാധിക്കുന്നത്ര മറ്റൊന്നിനും സാധ്യമല്ല.
വിദ്യാലയങ്ങളില്‍ ധര്‍മ്മപാഠങ്ങള്‍ പഠിപ്പിക്കാത്തതിന്റെ ഫലം കുട്ടികളില്‍ ദുഃസ്വഭാവങ്ങളായി പ്രത്യക്ഷപ്പെടുന്നു. ആചാര്യന്മാരെയും മാതാപിതാക്കളെയും മറ്റു ഗുരുഭൂതന്മാരെയും ആദരിച്ചു വന്നിരുന്ന നമ്മുടെ പ്രാചീന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ സ്ഥാനത്ത് ധിക്കാരവും ദുരാചാരവും അനിയന്ത്രിതമായ സ്വാതന്ത്ര്യവും മുഖമുദ്രയാക്കിയിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെയാണ് ഇന്നു കാണുവാന്‍ സാധിക്കുന്നത്. ഗുരുഭൂതന്മാരെ അപമാനിക്കുന്നതിനുപോലും മടിയില്ലാത്ത ഈ വിദ്യാര്‍ത്ഥി സമൂഹത്തെ സത്പഥത്തിലേക്കെത്തിക്കേണ്ട കര്‍ത്തവ്യം മുഖ്യമായും രക്ഷാകര്ത്താക്കളുടെതും അദ്ധ്യാപകരുടെതുമാണ്. അവര്‍ ആദര്‍ശ സൗരഭം പരത്തിവേണം ഇവര്‍ക്കു നേര്‍വഴി കാട്ടിക്കൊടുക്കുവാന്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തൊഴില്‍ശാലകളിലും ഓഫീസുകളിലും കച്ചവടസ്ഥാപനങ്ങളിലുമൊക്കെ മേലുദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മിലുള്ള ബന്ധവും കയ്പ്പേറിയതായിക്കൊണ്ടിരിക്കുന്നു. ഉടമകളും ഉന്നതാധികാരികളും കീഴ് ജീവനക്കാരെക്കൊണ്ട് അധികം ചൊലി ചെയ്യിച്ച് അല്‍പ്പം മാത്രം വേതനം നല്കുന്ന അവസ്ഥ മറ്റൊരു വശത്ത്. കീഴ്ജീവനക്കാര്‍ സത്യസന്ധതയോടെ കര്‍ത്തവ്യകര്‍മ്മം ചെയ്യാതെ അധികം പ്രതിഫലം പറ്റുന്ന അവസ്ഥ മറ്റൊരു വശത്ത്. ജീവനക്കാരോട് സഹതാപപൂര്‍വം, സ്നേഹപൂര്‍വ്വം പെരുമാറാന്‍ മടിക്കുന്ന ഉടമകളും അധികാരികളും. അതേപോലെ തങ്ങള്ക്കുദ്യോഗം തന്നവരെ ബഹുമാനിക്കാനോ അവരോട് കൃതജ്ഞരാകാനോ തയ്യാറാകുന്നില്ല, ജീവനക്കാര്‍. ഇതുകൊണ്ടുണ്ടാകുന്ന സംഘര്‍ഷവും കെടുകാര്യസ്ഥതയും ഉല്‍പ്പാദനക്കുറവും മറ്റു നഷ്ടങ്ങളും സമൂഹത്തിനാകമാനം ഒഴിയാബാധയായിത്തീരുന്നു. ഓരോ വ്യക്തിയും തന്റെ കര്ത്തവ്യമറിഞ്ഞു പ്രവര്‍ത്തിച്ചാലേ ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാകൂ.
അശ്ലീലസാഹിത്യവും ചലച്ചിത്രവും മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗവും, അനാവശ്യമായ മാംസഭക്ഷണവും ചൂതാട്ടം, വ്യഭിചാരം തുടങ്ങിയവയും ഉത്തരോത്തരം വര്‍ധിച്ചുവരുന്ന സമൂഹത്തിന്റെ ഗതിയെന്തായിരിക്കും? സമൂഹത്തെ നശിപ്പിക്കുന്നതിന് മുന്‍പ് ഇവയ്ക്കടിമയാകുന്ന വ്യക്തികളെയാണ് നശിപ്പിക്കുന്നതെന്ന് മനസ്സിലാക്കി ഇവയില്‍നിന്നെല്ലാം അകന്ന് നില്ക്കുവാന് ഓരോ വ്യക്തിയും ശ്രമിക്കണം. ലക്ഷക്കണക്കിന് രൂപകൊണ്ടുപോലും നികത്താനാവാത്ത നഷ്ടമാണ് ഇവ നമുക്കുണ്ടാക്കിവയ്ക്കുന്നത്. ഇവയെ വേരോടെ പിഴുതെറിഞ്ഞു തല്‍സ്ഥാനത്ത് ഭൂതദയയും ദീനാനുകമ്പയും പരോപകാരവും ഭക്തിജ്ഞാന വൈരാഗ്യങ്ങളും വളര്‍ത്തി അമൂല്യമായ മനുഷ്യജന്മത്തെ അതര്‍ഹിക്കുന്ന മഹനീയപദത്തില്‍ പ്രതിഷ്ഠിക്കാന്‍ നമുക്കോരോരുത്തര്‍ക്കും മുന്നോട്ടിറങ്ങാം.
”ധര്‍മ്മോരക്ഷതി രക്ഷിതഃ”
ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം രക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: