”സമവായം” ഇതാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ പുതിയ മുദ്രാവാക്യം. അതിരപ്പിള്ളി പദ്ധതി ”നടപ്പിലാക്കും” എന്ന് പറഞ്ഞാലുള്ള എതിര്‍പ്പിനെ മറികടക്കുവാന്‍ ഈ കൂട്ടര് കണ്ടെത്തിയ പുതിയ വാക്കാണ് സമവായം. ചാലക്കുടി പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് 400 മീറ്റര്‍ മുകളിലാണ് അതിരപ്പിള്ളി അണക്കെട്ട് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്. 23 മീ. ഉയരവും 311 മീ. നീളവുമുള്ള ഡാമില്‍ നിന്നും ടണല്‍വഴി വെള്ളം 7 കി.മീ താഴെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും താഴെ കണ്ണംകുഴിയില്‍ സ്ഥാപിക്കുന്ന പവര്‍ ഹൗസില്‍ എത്തിക്കുന്നു. 160 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്നുവെങ്കില്‍ ഇതിന്റെ വാര്‍ഷിക ഉത്പാദനക്ഷമത 23 മെഗാവാട്ടിനു സമമായ 23.3 കോടി യൂണിറ്റ് മാത്രമാണ്. കെഎസ്ഇബി തന്നെ പറയന്ന കണക്കുപ്രകാരം ഈ പദ്ധതിയുടെ പ്രവര്‍ത്തനക്ഷമത വെറും 16 ശതമാനം മാത്രമാണ്. നമ്മുടെ കൊച്ചു സംസ്ഥാനത്ത് 995 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ നാല്‍പ്പതോളം അണക്കെട്ടുകള്‍ നിലവിലുണ്ട്. നിര്‍ഭാഗ്യമെന്നുപറയട്ടെ ഇതില്‍ പകുതിപോലും ഉത്പാദിപ്പിക്കുവാന്‍ നമ്മുടെ പദ്ധതികള്ക്കാവുന്നില്ല.
ഇടുക്കിയില്‍ 780 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ 273 മെഗാവാട്ട് ലഭിക്കുമ്പോള്‍ ഷോളയാറില്‍ 54 മെഗാവാട്ടില്‍ 26.6 വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. ചാലക്കുടി പുഴയിലെ തന്നെ മറ്റൊരു അണക്കെട്ടായ പെരിങ്ങല്‍ക്കുത്തില്‍ 32 മെഗാവാട്ടില്‍ 19.6 മെഗാവാട്ട് മാത്രം ലഭിക്കുന്നു. മറ്റു പദ്ധതികളും ഇതില്‍ നിന്നും വിഭിന്നമല്ല. പദ്ധതികള്‍ അവതരിപ്പിക്കുമ്പോള്‍ കെഎസ്ഇബി ജനങ്ങള്‍ക്കു മുമ്പില്‍ വരുന്ന കണക്ക് പച്ചക്കള്ളമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
ജൈവവൈവിധ്യസമ്പന്നമായ 22ഹെക്ടര്‍ പുഴയോരക്കാടുകളും 138 ഹെക്ടര്‍ വനവും അതിലെ ജീവജാലങ്ങളെയും ആദിവാസികളെയും കൃഷിക്കാരെയും ചാലക്കുടി പുഴയിലെ കുടിവെള്ള പദ്ധതികളെയും എല്ലാത്തിനുമുപരി നമ്മുടെ സ്വന്തം അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ, വെള്ളച്ചാട്ടങ്ങളെയും ബാധിക്കുന്ന ഈ പദ്ധതി ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. രാത്രി സമയങ്ങളിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാനാണ് ഈ പദ്ധതി എന്നുപറയുമ്പോള്‍ കേരളത്തില്‍ പകല്‍-രാത്രി വൈദ്യുതി ഉപയോഗ അന്തരം വളരെ കുറഞ്ഞുവെന്ന് കാണാം. സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ കാടിനെയും പ്രകൃതിയെയും സംരക്ഷിക്കാത്ത നിലപാടുകള്‍ എടുക്കുന്നത് ശരിയല്ല. നീരൊഴുക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ മൂലം ഡാമിനു താഴെ വരുന്ന ആഘാതങ്ങളെ സംബന്ധിച്ച് വിശദമായ ഒരു പഠനവും നടന്നിട്ടില്ല. ഇപ്പോള്‍ തന്നെ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പുഴയില്‍ നീരൊഴുക്ക് പകുതിയാകുമ്പോള്‍ താഴുന്ന പ്രദേശങ്ങളില്‍ ഉപ്പുവെള്ള ഭീഷണി ഇനിയും വര്‍ദ്ധിക്കും. മഴയുടെ അളവ് കുറഞ്ഞുവരുന്ന ഈ കാലത്ത് ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കാതെ മറ്റ് ഊര്‍ജ്ജ ഉറവിടങ്ങളെയെല്ലെ പ്രയോജനപ്പെടുത്തേണ്ടത്? സൗരവൈദ്യുതി അടക്കമുള്ള ഊര്‍ജ്ജ ഉത്പാദന മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സാധ്യതകള്‍ പരിശോധിക്കേണ്ടതല്ലെ?
നിര്‍ദ്ദിഷ്ട പദധതി പ്രദേശത്ത് താമസിക്കുന്ന കേരളത്തിലെ അപൂര്‍വ്വ ആദിവാസി വിഭാഗമാണ് കാടര്‍. വന അവകാശ നിയമപ്രകാരം ഇവരുടെ അനുമതിയോടെ മാത്രമേ പദ്ധതി വിഭാവനം ചെയ്യാന്‍ പാടുള്ളു എന്നിരിക്കെ കാടര്‍ സമൂഹം ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുമ്പോള്‍ അവരോടൊപ്പം നില്‍ക്കാനേ മനുഷ്യസ്നേഹികള്‍ക്ക് സാധിക്കൂ. പറമ്പിക്കുളം-പൂയംകുട്ടി ആനത്താര കടന്നുപോകുന്ന പ്രദേശം ഇവിടെ തന്നെയാണ്. നൂറുകണക്കിന് കരിവീരന്മാര് വിഹരിക്കുന്ന ഈ പ്രദേശവും വെള്ളത്തിനടിയിലാകും. പശ്ചിമഘട്ടത്തില്‍ 800 മീ. ഉയരത്തില്‍ പുഴയോര കാടുകള്‍ അവശേഷിക്കുന്ന ഏക ഇടമാണ് നിര്‍ദ്ദിഷ്ട പദ്ധതി വൃഷ്ടി പ്രദേശം. ഇതിനാല്‍ മുങ്ങിപ്പോകുന്ന കാടിന്റെ വിസതൃതിക്കൊപ്പം അതിന്റെ മൂല്യം പതിന്മടങ്ങാണ്.
ഇരുപത്തിയേഴു പഞ്ചായത്തുകളെയും രണ്ടു മുനിസിപ്പാലിറ്റികളെയും ഈ പദ്ധതി പ്രത്യക്ഷത്തില്‍ ബാധിക്കും. അതിരപ്പിള്ളി വാഴച്ചാല്‍ എന്നീ പ്രകൃതി ദൃശ്യവിസ്മയങ്ങളും ചാര്‍പ്പ വെള്ളച്ചാട്ടവും ലോകസഞ്ചാരി ഭൂപടത്തില്‍ നിന്നും തുടച്ചുമാറ്റപ്പെടും. നാട്ടുകാര്‍ മുഴുവന്‍ പദ്ധതി വേണ്ട എന്നുപറഞ്ഞ് സമരം ചെയ്തിട്ടും അത് ചെവിക്കൊള്ളാത്തവര്‍ എന്തിനുവേണ്ടിയാണ് അതിരപ്പിള്ളി പദ്ധതി വേണമെന്ന് ഇടയ്ക്കിടെ മുറുമുറുക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
യൂജിന്‍ മോറേലി
ചാലക്കുടി പുഴ സംരക്ഷണസമിതി വൈസ് ചെയര്മാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: