കോട്ടയം: ക്രിമിനല്‍ കേസിലെ പ്രതിയും സിപിഎം ലോക്കല്‍ നേതാവും ജില്ലാ കളക്ടറുമായുള്ള സമാധാന ചര്‍ച്ചയ്ക്കെത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ചര്‍ച്ച ബഹിഷ്ക്കരിച്ചു. ജില്ലാ പൊലീസ് മേധാവിയും സി.പി.എം ജില്ലാ സെക്രട്ടറിയും ചര്‍ച്ചയില്‍ നിന്നു വിട്ടു നിന്നു. ഏതാനും പ്രാദേശിക നേതാക്കളാണ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് എത്തിയത്. ഇതിലൊരാള്‍ ബിജെ.പി പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതിയുമായിരുന്നു. ജില്ലാ ഭരണകൂടം പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ മുന്‍ വിധിയോടെ ചര്‍ച്ച പ്രഹസനമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ബിജെപിക്കാരുടെ 13 വീടുകള്‍ തകര്‍ത്തു 14 വാഹനങ്ങള്‍ നശിപ്പിച്ചു. കുമരകം സ്റ്റേഷനിലെ പൊലീസുകാരനെ വരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. എന്നിട്ടും സി.പി.എമ്മുകാര്‍ക്കെതിരെ നടപടി എടുക്കാതെ പൊലീസ് പക്ഷപാതം കാട്ടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി കുറ്റപ്പെടുത്തി.
കഴിഞ്ഞ കുറേ നാളുകളായി കോട്ടയം നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സിപിഎം ഗുണ്ടകള്‍ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരെ കടന്നാക്രമിക്കുകയും വീടുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നടപടി എടുക്കേണ്ട പോലീസ് അക്രമികളെ അറസ്റ്റു ചെയ്യുവാനോ നിയമത്തിന് മുന്പില് കൊണ്ടുവരാനോ തയ്യാറായിരുന്നില്ല. പലപ്രാവശ്യം സ്ത്രീകളുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്കും പോലീസ് അധികാരികള്‍ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നും സിപിഎം അക്രമം നടത്തുകയും വീടാക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 20ന് ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കളക്ടറുടെ അസാന്നിദ്ധ്യത്തില്‍ ആര്‍ഡിഒയും പോലീസ് മേധാവികളും ബിജെപി സംഘപരിവാര്‍ നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ 23ന് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ധര്‍ണ്ണസമരം നിര്‍ത്തി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയിരുന്നു. അതനുസരിച്ച് ഇന്നലെ ചര്‍ച്ചയ്ക്കെത്തിയപ്പോഴാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് പ്രദേശത്ത് നടന്ന അക്രമസംഭവത്തിലെ മുഖ്യപ്രതിയും ലോക്കല്‍ സിപിഎം നേതാവും ചര്‍ച്ചയ്ക്കെത്തിയത്.
ബിജെപി നല്കിയ നിവേദനത്തിലെ കാര്യങ്ങള്‍ വേണ്ടവിധം പഠിക്കാതെയാണ് കളക്ടര്‍ എത്തിയതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സിപിഎം നടത്തിയ അക്രമസംഭവങ്ങളെ ബിജെപി അക്കമിട്ട് നിരത്തിയപ്പോള്‍ ചിലസ്ഥലങ്ങളില്‍ തങ്ങളുടെ കൊടികള്‍ ബിജെപിക്കാര്‍ നശിപ്പിച്ചു എന്ന ബാലിശമായ വാദമുഖങ്ങളാണ് സിപിഎം ഉയര്‍ത്തിയത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ജില്ലാ ഭരണകൂടവും പോലീസും സിപിഎമ്മിന് കൂട്ടുനിന്നുകൊണ്ട് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രഹസന ചര്‍ച്ച ബിജെപി ബഹിഷ്ക്കരിക്കുകയായിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് എസ്.ഹരി, താലൂക്ക് കാര്യവാഹ് എസ്.മനു തുടങ്ങിയവരാണ് കളക്ടറുമായുള്ള സമാധാന ചര്‍ച്ചയ്ക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: