പയ്യാവൂര്‍: ഒരു പാലത്തിനു വേണ്ടി വര്‍ഷങ്ങള്‍ നീണ്ട നിവേദനങ്ങള്‍ അധികൃതര്‍ അവഗണിച്ചതില്‍ മനംനൊന്ത് ചന്ദനഗിരിയിലെ ജനകീയ കൂട്ടായ്മ അവസാനം സ്വന്തം നിലയില്‍ പാലം യാഥാര്‍ത്ഥ്യമാക്കി. മാസങ്ങള്‍ക്ക് മുമ്പ് പാലത്തിനു വേണ്ടി ജനകീയ കമ്മറ്റിക്ക് രൂപം കൊടുത്തിരുന്നു. ചന്ദനക്കാംപാറ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട് രക്ഷാധികാരിയായും ജെയിസണ്‍ മറ്റത്തിനാനി, ബിനോയി കാരിക്കൊമ്പില്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായ കമ്മറ്റിയാണ് പാലം പണിക്ക് നേതൃത്വം നല്‍കിയത്. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആടാംപാറ, ചന്ദനക്കാംപാറ, വഞ്ചിയം എന്നീ വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളായ സജന് വെട്ടുകാട്ടില്‍, ഡെയ്സി മഞ്ഞാനയില്‍, വിജയമ്മ കാക്കശേരി എന്നിവരും നേതൃനിരയിലുണ്ടായിരുന്നു. ഫണ്ട് രൂപീകരണത്തിന് തുടക്കത്തില്‍ത്തന്നെ ഇവരുടെ ഒരു മാസത്തെ ഹോണറേറിയം സംഭാവനയായി നല്കി. പിന്നീട് തദ്ദേശവാസികള്‍ നല്കിയ സംഭാവനകളാണ് പാലം പണിക്ക് സഹായകമായത്. ജനുവരിയില്‍ ആരംഭിച്ച പാലം പണി ഇന്നലെ പ്രദേശവാസിയായ എഞ്ചിനീയര്‍ മച്ചികാട്ട് പ്രമോജിന്റെ സൗജന്യ സാങ്കേതിക മേല്‍നോട്ടത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു. കോണ്‍ക്രീറ്റ് പണിക്ക് നാട് മുഴുവന്‍ പങ്കു ചേര്‍ന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ജാതിമത ഭേദമന്യേ 200 ഓളം പേര് പങ്കെടുത്ത കോണ്‍ക്രീറ്റ് പണി നാടിന് ഉല്‍സവമായിരുന്നു. എട്ട് ലക്ഷത്തോളം രൂപ ചെലവായ ഈ പാലത്തിന് 40 മീറ്റര്‍ നീളവും നാലര മീറ്റര്‍ ഉയരവുമുണ്ട്. പാലത്തിന് കൈവരി തീര്‍ത്ത്, അപ്രോച്ച് റോഡും നിര്‍മ്മിച്ച് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. പാലം തുറക്കുന്നതോടുകൂടി ചന്ദനഗിരി നിവാസികള്‍ക്ക് തൊട്ടടുത്ത മാവുംചാല്‍ ബസ് സ്റ്റോപ്പിലേക്കുള്ള എളുപ്പവഴിയാകും. ഇതോടെ വഞ്ചിയം, ആടാംപാറ പ്രദേശങ്ങളിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരം ലാഭം കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: