അഗര്‍ത്തല: ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. തൃണമൂലിന്റെ മുന്‍ സംസ്ഥാന ചെയര്മാന് രത്തന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ 400ഓളം പ്രവര്‍ത്തകരാണ് ബിജെപിക്കൊപ്പം അണിചേര്‍ന്നത്. ആസാമിനും മണിപ്പൂരിനും ശേഷം ത്രിപുരയിലും അധികാരത്തിലെത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് കരുത്തുപകരുന്ന നീക്കമാണിത്. തൃണമൂലിന്റെ സംസ്ഥാന സമിതിയിലെ 65 അംഗങ്ങളില്‍ 16 പേരും രത്തന്‍ ചക്രവര്‍ത്തിക്കൊപ്പം ബിജെപിയില്‍ എത്തി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ളവ് ദേബ്, കേന്ദ്ര സഹമന്ത്രി രജന്‍ ഗോഹൈന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നേതാക്കള്‍ ബിജെപിയുടെ പതാക രത്തന്‍ ചക്രവര്‍ത്തിക്കു കൈമാറി. വടക്കു കിഴക്കന്‍ മേഖലയുടെ വികസനം ബിജെപിയിലൂടെ മാത്രമേ സാധിക്കൂ എന്ന് രത്തന്‍ പറഞ്ഞു. കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ആത്മാര്‍ഥമായി ശ്രമിക്കുന്ന പാര്‍ട്ടി ബിജെപിയാണ്. സിപിഎമ്മിന്റെ ഭരണം അവസാനിപ്പിച്ച അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നും രത്തന്‍ പറഞ്ഞു.
തൃണമൂലിന്റെ സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളും സംസ്ഥാന സമിതി അംഗവുമായ നിതായി ചൗധരിയും രത്തനൊപ്പം ബിജെപിയില്‍ ചേര്‍ന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കാവിത്തരംഗമായിരിക്കുമെന്ന് ചടങ്ങില്‍ സംസാരിക്കുമ്പോള്‍ കേന്ദ്ര സഹമന്ത്രി രജന്‍ ഗോഹൈന്‍ പറഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറില്‍ ബിജെപിയില്‍ എത്തിയ തൃണമൂല്‍ നേതാക്കളുടെ എണ്ണം 1250 ആയി. തൃണമൂലിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് സുരാജിത് ദത്ത രണ്ടാഴ്ചമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: