കോഴിക്കോട്: കേരളത്തില്‍ രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി.കെ. ജാനു പറഞ്ഞു. കേസരി വാരിക കോഴിക്കോട് സംഘടിപ്പിച്ച സ്ത്രീസുരക്ഷയും കേരളീയ സമൂഹവും എന്ന വിഷയത്തിലുള്ള സ്ത്രീ ശാക്തീകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
പോക്സോ കേസുകളില്‍ ഇരട്ട നീതിയാണ്. ആചാരത്തിന്റെ പേരില്‍ വിവാഹിതരാകുന്നവരെ പോക്സോ കേസില്‍ പെടുത്തി മാസങ്ങളോളം ജയിലിലടയ്ക്കാന്‍ തീരുമാനിച്ചവര്‍ കുട്ടികളെ പീഡിപ്പിച്ചതിന് കേസുകളിലുള്‍പ്പെട്ടവരെ ഒരു ദിവസം പോലും ജയിലില്‍ കിടത്തിയില്ല. ഒരേ നിയമത്തിന്റെ കീഴില്‍ രണ്ട് തരം പരിഗണനകളാണ് നടപ്പാക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ പൊതു സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുകയാണ്.
കാമം തീര്‍ക്കാനുള്ള ഉപകരണം മാത്രമായി അവരെ പരിഗണിക്കുന്നു. അഞ്ചു വയസ്സുള്ള പിഞ്ചു കുഞ്ഞുപോലും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. സാക്ഷരതയിലും ജനാധിപത്യ നിര്‍വഹണത്തിലും മാതൃകയെന്നവകാശപ്പെടുന്ന കേരളം ഇന്ന് ജീര്‍ണ്ണതയുടെ വഴികളിലാണ്. ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം പോലും നിഷേധിക്കപ്പെടുന്നു. അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീസമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഈ മുന്നേറ്റത്തില്‍ പുരുഷ സമൂഹത്തിന്റെയും സമ്പൂര്‍ണ്ണ പങ്കാളിത്തമുണ്ടാവണം. പ്രസംഗമല്ല, പ്രവര്‍ത്തനമാണ് ഇക്കാര്യത്തിലുണ്ടാവേണ്ടത്. അവര്‍ പറഞ്ഞു.
ഡോ. കെ. എസ്. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര് മധു ആമുഖ പ്രഭാഷണം നടത്തി. ഡോ. പി. ആര്യാദേവി, ആര്യാഗോപി, അഡ്വ. ഇന്ദുലേഖ ജോസഫ്, അഡ്വ. ടി.പി. സിന്ധുമോള്‍, ഡോ. സിന്ധുരവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: