ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുഷ്ക്കല കാലം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
ഇപ്പോള്‍ എത്തുന്നവരില്‍ കൂടുതലും വിദേശികളും അന്യസംസ്ഥാനത്തുനിന്നുളളവരുമാണ്. മധ്യവേനലവധി ആകുന്നതോടെ സ്വദേശികളുടെ വരവും കൂടും. സഞ്ചാരികളുടെ വരവിലും എണ്ണത്തിലും ബോട്ടു യാത്രയ്ക്കുമെല്ലാം ഉണര്‍വുണ്ടായിട്ടുണ്ടെങ്കിലും ബോട്ടുടമകള്‍ക്ക് കാര്യമായ വരുമാനം കിട്ടുന്നില്ലന്നാണ് പറയുന്നത്.
ഹൗസ്ബോട്ടുകളുടെ മെയിന്റനന്‍സ് ഇത്തവണ കൂടുതലാണ്. ബോട്ടുകള്‍ തീരത്തടുക്കുമ്പോള്‍ തിട്ടയിലിടിച്ചും കായലില്‍ നാട്ടിയിരിക്കുന്ന മരക്കുറ്റികളില്‍ തട്ടിയും കേടുപാടുകള്‍ സംഭവിക്കുന്നു. പുന്നമടയിലെ ഫ്ളോട്ടിങ് ജെട്ടികള്‍ തകര്‍ന്നതു കാരണം ഭൂരിഭാഗം ബോട്ടുകള്‍ക്കും തീരത്തടുക്കുമ്പോള്‍ തിട്ടയിലിടിച്ച് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. ഫ്ളോട്ടിങ് ജെട്ടികളാണ് ഇതിനുപരിഹാരമെന്ന് ബോട്ടുടമകളും ഡ്രൈവര്‍മാരും പറയുന്നു. സഞ്ചാരികളെ ബോട്ടില്‍ കയറ്റുന്നത് ഇപ്പോള്‍ ബോട്ടിലെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തുകൂടിയാണ്.
സഞ്ചാരികളുടെ വരവില്‍ വ്യാപാരശാലകള്‍ക്കും ഉണര്‍വ്വ് അനുഭവപ്പെടുന്നുണ്ട്. ജെട്ടിക്കു സമീപത്തുള്ള കടകളില്‍ എപ്പോഴും തിരക്കാണ് കേരളത്തിലെ കൈത്തറി തുണിത്തരങ്ങളോട് വിദേശികളടക്കമുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്. കൂടാതെ കേരളത്തിലെ കരകൗശല വസ്തുക്കളോടും വലിയ താത്പര്യമാണ് ഇവര്‍ കാട്ടുന്നത്.
കെട്ടുവളളങ്ങളുടെയും പഴയ നാലുകെട്ടുകളുടേയും ചെറിയ മാതൃകകള്‍ക്കാണ് ഏറെ ആവശ്യക്കാര്‍. വിദേശികള്‍ക്ക് കസവു മുണ്ടിനോടും സാരിയോടും മുന്‍പെന്നത്തേക്കാളും കൂടുതല്‍ താത്പര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: