കണ്ണൂര്‍: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ (പിഎംകെഎസ്വൈ) ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ ശമ്പളക്കുടിശ്ശിക പോലും നല്‍കാതെ പിരിച്ചു വിട്ടു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, ഇരിട്ടി, ഇരിക്കൂര്‍, തളിപ്പറമ്പ് ബ്ലോക്ക്പഞ്ചായത്തിലെ ജീവനക്കാരെയാണ് മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടുകൊണ്ട് ദാരിദ്ര്യ ഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയരക്ടര്‍ ഉത്തരവിറക്കിയത്. അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്, സോഷ്യല്‍ മൊബിലൈസര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ച് വിട്ടത്. താല്‍ക്കാലിക ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന ഫയലുകള്‍, റിപ്പോര്‍ട്ടുകള്‍, ഡോക്യുമെന്റേഷന് തുടങ്ങിയവ സമര്‍പ്പിക്കാന്‍ പോലും അവസരം നല്‍കിയിട്ടില്ല. ഇവരില്‍ പലരും മൂന്ന് വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരുന്നവരാണ്. കഴിഞ്ഞ മൂന്നു മാസമായി ഇവരില്‍ പലര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ നിരവധി മാസങ്ങളായി ഇവര്‍ക്ക് യാത്രാബത്തയും ലഭിച്ചിട്ടില്ല. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും ജീവനക്കാരെ പിരിച്ച് വിടുന്നതിന് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കാറുണ്ട്. എന്നാല്‍ മൂന്ന് മാസം ശമ്പളക്കുടിശ്ശിക നിലനിര്‍ത്തി മുന്‍കൂര്‍ അറിയിക്കാതെയുള്ള പിരിച്ചുവിടല്‍ കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഇതിനുപുറമെ കാര്‍ഷിക, കാര്‍ഷികേതര പ്രവൃത്തികള്‍ നടത്തിയ ഇനത്തില്‍ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ട്. ഇത് കൊടത്ത് തീര്‍ക്കേണ്ടതിനെ കുറിച്ചും കൃത്യമായ വിശദീകരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരുടെ തൊഴിലാളി വിരുദ്ധ നിലപാടു കാരണം ബലിയാടാകുന്നത് നിരവധി കരാര്‍ തൊഴിലാളികളാണ്. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തില്ലെങ്കില്‍ ജീവനക്കാര്‍ ആത്മഹത്യചെയ്യാന്‍ പോലും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: