പയ്യന്നൂര്‍: രാമന്തളിയിലെ ജനജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട നാവിക അക്കാദമിയിലെ അശാസ്ത്രീയമായ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനആരോഗ്യ സംരക്ഷണ സമിതി അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 25 ദിവസം പിന്നിട്ടു. പ്രശ്ന പരിഹാരം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് സമരസമിതി വൈസ് ചെയര്മാന് പി.കെ.നാരായണന് സമരപന്തലില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജനതാദള്‍ നേതാവ് കെ.പി.മോഹനന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സമരപന്തലിലെത്തി. വരും തലമുറയെ ആപത്തില്‍ നിന്നും രക്ഷിക്കാനെങ്കിലും അധികൃതര്‍ ജനപക്ഷത്ത് നില്‍ക്കണം. സംരക്ഷണ ചുമതലയുള്ളവര്‍ തന്നെ അവകാശങ്ങള്‍ ഹനിക്കുന്നത് ഭൂഷണമല്ലെന്നും കെ.പി. മോഹനന് പറഞ്ഞു.
വി.കെ.കുഞ്ഞിരാമന്, പി.വി.കുഞ്ഞിരാമന്, കെ.വി.കൃഷ്ണന്, കെ.യു.കുമാരന് എന്നിവര്‍ സംസാരിച്ചു. ആര് കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.പി.രാജേന്ദ്രകുമാര്‍ സ്വാഗതവും കൊടക്കല്‍ ചന്ദ്രന് നന്ദിയും പറഞ്ഞു. രാത്രി ജ്വാല കുഞ്ഞിമംഗലത്തിന്റെ പെരുങ്കാലന്‍ തെരുവു നാടകം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: