ചേര്‍ത്തല: സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം പാഴായി. വൈദ്യുതിക്ക് അപേക്ഷ നല്കിയ ആളെ വട്ടംചുറ്റിച്ച് അധികാരികള്‍. നിയമപരമായ രേഖകള്‍ ഉള്‍പ്പെടെ മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നല്കിയ മായിത്തറ വടക്കേച്ചിറയില്‍ ആര്. സലിമിനാണ് ദുരനുഭവം.
സമ്പൂര്‍ണ വൈദ്യുതികരണ പ്രഖ്യാപനത്തിന് മുന്‍പേ ഇയാള്‍ എസ്.എല്‍ പുരം സെക്ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയായ മുറക്ക് അപേക്ഷ നല്‍കിയെങ്കിലും താമസം തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും കണക്ഷന് നല്കാന് അധികാരികള്‍ തയാറായിട്ടില്ലെന്നാണ് സലിമിന്റെ പരാതി.
കണക്ഷന് നിഷേധിക്കുന്നതിന് വിചിത്രമായ കാരണങ്ങളാണ് അധികൃതര്‍ നിരത്തുന്നതെന്ന് സലിം പറഞ്ഞു. വീടിനു സമീപം പോസ്റ്റ് ഉണ്ടെങ്കിലും മറ്റ് മാര്‍ഗങ്ങള്‍ വഴി കണക്ഷന് എടുക്കുന്നതിനാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. ബോധപൂര്‍വം കണക്ഷന് നിഷേധിക്കുന്നതിനായാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് കാട്ടി വൈദ്യുതി വകുപ്പ് മന്ത്രിക്ക് അടക്കം ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.
പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് നല്‍കിയതെന്നും അപേക്ഷ പ്രകാരം പണം അടക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ഉടന്‍ കണക്ഷന് നല്‍കുമെന്നും വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നത്തിന് മുന്നോടിയായി ലഭിച്ച അപേക്ഷകളില്‍ പൂര്‍ണമായി തീര്‍പ്പ് കല്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: