കൊച്ചി: അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി കൊച്ചിയിലെ മുന്നൊരുക്കങ്ങളില്‍ ഫിഫ സംഘത്തിന് ആശങ്ക. സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ കൊച്ചിയിലെത്തിയ ഫിഫ ടൂര്‍ണമെന്റ് തലവന്‍ ജെയ്മേ യാര്‍സയാണ് അതൃപ്തി അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ സ്ഥിതിയില്‍ നിന്ന് നിര്‍മാണം ഒട്ടും മുന്നോട്ട് പോയിട്ടില്ലെന്ന് സംഘം വിലയിരുത്തി. മെയ് 15നകം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകണമെന്നാണ് ഫിഫ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടകളുടെ കാര്യത്തിലും തലവന്‍ വിയോജിപ്പ് രേഖപ്പെടുത്തി. സുരക്ഷ കണക്കിലെടുത്ത് മത്സര സമയത്ത് കടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യം സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയെ അറിയിച്ചിട്ടുണ്ട്. ഇതു ലോകകപ്പാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാകണമെന്നും ജോലികള്‍ പൂര്‍ത്തിയാകാന്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെടണമെന്നും ഫിഫ സംഘം ആവശ്യപ്പെട്ടു.
തുടര്‍ന്ന് നടത്തിയ യോഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് മന്ത്രി എ.സി. മൊയ്തീന് സംഘത്തിന് ഉറപ്പ് നല്കി. നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, എഐഎഫ്എഫ് വൈസ് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, ജോയ് ഭട്ടാചാര്യ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: