മോണ്ടിവീഡിയോ:മധ്യ നിരക്കാരന് പൗലീഞ്ഞോയുടെ ഹാട്രിക്കില്‍ യുറുഗ്വായെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിന്റെ പടിവാതുക്കലെത്തി.തെക്കെ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ബ്രസീല്‍ യുറുഗ്വായെ കീഴടക്കിയത്.
ഈ വിജയത്തോടെ തെക്കെ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബ്രസീല്‍ കുതിക്കുകയാണ്.ഏഴു പോയിന്റിന്റെ ലീഡുമായി അവര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പോയിന്റു നിലയില്‍ മുന്നില്‍ നില്ക്കുന്ന നാലു ടീമുകള്‍ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും.അഞ്ചാം സ്ഥാത്തെത്തുന്ന ടീമിന് പ്ലേഓഫില്‍ വിജയം നേടിയാല്‍ ലോകകപ്പിന് യോഗ്യത ലഭിക്കും. ദുംഗയെ പുറത്താക്കി പുതിയ കോച്ച് ടൈറ്റിന്റെ ശിക്ഷണത്തില്‍ കളിക്കളത്തിലിറങ്ങിയ ബ്രസീല്‍ ഒറ്റക്കെട്ടായി ഒത്തിണക്കത്തോടെ ഉശിന്‍ പോരാട്ടമാണ് കാഴ്ചവച്ചത്.
ബ്രസീലിനായി പൗലീഞ്ഞോ ഹാട്രിക്ക് നേടിയപ്പോള്‍ ഒരു ഗോള്‍ ബാഴ്സലോണയുടെ സൂപ്പര്‍ താരം നെയ്മറുടെ വകയായിരുന്നു.പെനാല്‍റ്റിയിലൂടെ കവാനിയാണ് യുറുഗ്വായുടെ ഗോള്‍ നേടിയത്.
നെയ്മറും ഫിലിപ്പി കുട്ടിനോയും നയിച്ച ബ്രസീലിന്റെ മുന്നേറ്റ നിര തുടക്കം മുതലെ തര്ത്തുമുന്നേറി.കളിക്കു നാലു മിനിറ്റു പ്രായമായപ്പോള്‍ അവര്‍ ഗോളിന് അടുത്തെത്തി.
നെയ്മറും കുട്ടിനോയും നടത്തിയ മുന്നേറ്റമാണ് ഗോളിനടുത്തെത്തിയത്.പക്ഷെ കുട്ടിനോ നല്കിയ പാസ് ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ ലീവര്‍പൂള്‍ താരമായ റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് കഴിഞ്ഞില്ല.അതേസമയം മത്സരഗതിക്കെതിരേ യുറുഗ്വായ് മുന്നിലെത്തി.ബ്രസീലിന്റെ പ്രതിരോധ നിരക്കാരന് മാഴസെലോയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്.ബ്രസീല്‍ ഗോള്‍ മുഖത്ത ് പന്ത് നെഞ്ചുകൊണ്ടു പിടിച്ച മാഴ്സെലോ ഗോള്‍ കീപ്പര്‍ക്ക് പാസ് നല്കി.
ഗോളിയുടെ കൈയില്‍ പന്തെത്തുംമുന്പ് യുറുഗ്വയുടെ കവാനി ഓടിയടുത്തു. തുടര്‍ന്ന് മാഴ്സെലോ കവാനിയെ വലിച്ചുതാഴെയിട്ടു. റഫറി പെനാല്‍റ്റിയും വധിച്ചു. സ്പോട്ട് കിക്കെടുത്ത കവാനി ഇടതുമൂലയിലേക്ക് പന്ത് തിരിച്ചുവിട്ടു.1-0
കളംനിറഞ്ഞു പൊരുതിയ ബ്രസീലിന് സമനില നേടാന്‍ ഏറെ സമയം കാത്തിരിക്കേണ്ടിവന്നില്ല.പത്തൊന്‍പതാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തി.ഇടതു വിംഗില്‍ നിന്ന് നെയ്മര്‍ നല്കിയ പന്തുമായി കുതിച്ച പൗലീഞ്ഞോ ഒന്ന് രണ്ട് യുറുഗ്വായ് പ്രതിരോധ നിരക്കാരെ മറികടന്ന് 25 വാര അകലെനിന്ന് തൊടുത്തുവിട്ട് ബുളളറ്റ് ഷോട്ട് കണ്ണടച്ചുതുറക്കുംമുമ്പേ ഗോള്‍ വലയുടെ മുകളില്‍ കയറി.1-1
ഇടവേയുടെ തുടക്കത്തില്‍ പൗലീഞ്ഞോ വീണ്ടും സ്കോര്‍ ചെയ്ത് ബ്രസീലിനെ 2-1 ന് മുന്നിലെത്തിച്ചു.കുട്ടിനോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു.ഓടിയെത്തിയ പൗലീഞ്ഞോ പന്ത് ഗോള്‍ വര കടത്തി. 75-ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ നേടി ബ്രസീലിന്റെ ലീഡ് ഉയര്‍ത്തി.ഇഞ്ചുറി ടൈമില്‍ പൗലീഞ്ഞോ ഹാട്രിക്ക് തികച്ച് ബ്രസീലിന് 4-1 ന്റെ മിന്നുന്ന വിജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: