ധര്‍മശാല: ഹിമാലയ സാനുക്കളുടെ മടിത്തട്ടിലെ സുന്ദരിയായ ധര്‍മശാലയെ വരിക്കാന്‍ ക്രിക്കറ്റിലെ അതികായകന്മാര് കച്ചമുറുക്കി അങ്കത്തിനിറങ്ങുന്നു.വിരാട് കോഹ്ലി നയിക്കുന്ന ലോക ഒന്നാം നമ്പര്‍ ഇന്ത്യയും സ്മത്തിന്റെ ലോക രണ്ടാം നമ്പര്‍ ഓസ്ട്രേലിയയും തമ്മിലുളള നിര്‍ണായക നാലാം ടെസ്റ്റ് ഇന്ന് ധര്‍മശാലയില്‍ ആരംഭിക്കും.
ധര്‍മശാലയിലെ ഈ അരങ്ങേറ്റ ടെസ്റ്റില്‍ വിജയക്കൊടി പാറിക്കുന്നവര്ക്ക് നാലു മത്സരങ്ങളുടെ പരമ്പര സ്വന്തമാകും.ഇരു ടീമുകളും ഒരോ മത്സരം വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.വിജയം പിടിക്കാന്‍ ക്രിക്കറ്റിലെ ചേകവന്മാര് അരയും തലയും മുറക്കി അങ്കത്തിനിറങ്ങുന്നതോടെ പ്രജകള്‍ക്ക് ആനന്ദ വിരുന്നാകും ഈ പോരാട്ടം.
സ്വന്തം മണ്ണില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.ഈ സീസണില്‍ വെസ്റ്റ് ഇന്‍ഡീസ്,ന്യൂസിലന്‍ഡ്,ഇംഗ്ലണ്ട്,ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ ഇന്ത്യ സ്വന്തം തട്ടകത്തില്‍ ആധികാരിക വിജയങ്ങള്‍ നേടിയിരുന്നു.ഓസ്ട്രേലിയയെയും തകര്‍ത്തെറിഞ്ഞ് വിജയം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം.
ഓസ്ട്രേലിയയുടെയും ലക്ഷ്യം വിജയമാണ്.പരമ്പരയുടെ തുടക്കത്തില്‍ ദുര്‍ബലരെന്ന് വിശേഷിക്കപ്പെട്ട ഓസീസ് പൂനെയിലെ ആദ്യ ടെസ്റ്റില്‍ വിജയം നേടി കരുത്തുതെളിയിച്ചു.ധര്‍മശാലയില്‍ സമിനില നേടിയാല്‍ പോലും അവര്‍ക്ക് പരമ്പരയ്ക്കുളള ബോര്‍ഡര്‍- ഗവാസ്ക്കര്‍ ട്രോഫി നിലനിര്‍ത്താനാകും.എന്നാല്‍ വിജയത്തോടെ പരമ്പര പിടിക്കാനുളള തയ്യാറെടുപ്പിലാണ് ഓസീസ്.
വിജയം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ചിലപ്പോള്‍ നായകന് കോഹ്ലിയെ നഷ്ടമായേക്കും.മൂന്നാം ടെസ്റ്റിനിടയ്ക്ക് പരുക്കേറ്റ കോഹ്ലി കളിക്കുന്ന കാര്യം ഇന്ന് രാവിലെ മാത്രമേ വ്യക്തമാകൂ.രാവിലെ നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് പാസായാലെ കോഹ്ലി മത്സരിക്കാനിറങ്ങൂ.
നൂറുശതമാനം ഫിറ്റാണെങ്കില്‍ മാത്രമെ മത്സരിക്കാനിറങ്ങുയെന്ന് കോഹ്ലി ഇന്നലെ പത്ര സമ്മേളനത്തില്‍ പറഞ്ഞു.കോഹ്ലി ഇന്നലെ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയില്ല.കോഹ്ലി വിട്ടുനിന്നാല്‍ ശ്രേയസ് അയ്യര്‍ കളിക്കളത്തിലിറങ്ങും.മധ്യ നിര ബാറ്റസ്മാനായ അയ്യര്‍ ഇന്നലെ രാവിലെ ഇവിടെയെത്തി.
ഇന്ത്യന്‍ ബൗളിംഗ് നിരയെക്കുറിച്ചും തീരുമാനമായിട്ടില്ല.ധര്‍മശാലയിലെ പിച്ച് പേസിനെയും ബാറ്റ്സ്മാന്മാരെയും തുണയ്ക്കുന്നതാണ്.പേസര്‍ മുഹമ്മദ് സ്വാമി ടീമിലുണ്ടെങ്കിലും കളിക്കുന്നകാര്യത്തില് വ്യ്ക്തതയില്ല. അതേസമയം ഓസ്ട്രേലിയയ്ക്ക് ഇത്തരത്തിലുളള പ്രശ്നങ്ങളൊന്നുമില്ല.പരമ്പരയ്ക്കിടയക്ക് പരുക്കേറ്റു മടങ്ങിയ സ്റ്റാര്‍ക്കിനു പകരമെത്തിയ കുമിന്‍സ് ഉള്‍പ്പെടെയുളള ബൗളര്‍മാര്‍ മികച്ച ഫോമിലാണ്.ക്യാപ്റ്റന്‍ സ്്മിത്താണ് ബാറ്റിംഗില്‍ അവരുടെ ശക്തികേന്ദ്രം.റാഞ്ചിയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ സ്മിത്ത് പുറത്താകാതെ 178 റണ്‍സ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: