തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ കരാര്‍ ജീവനക്കാരന് കാസര്‍കോട് തൃക്കരിപ്പൂര്‍ പേക്കടം സ്വദേശി ജഗദീഷിനെ (42) ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളം. ‘പതിനൊന്ന് മാസത്തെ ശമ്പളക്കുടിശ്ശിക ജഗദീഷ് ഉള്‍പ്പെടെ ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിട്ട 510 പേര്‍ക്ക് നല്‍കാനുണ്ടെന്ന കാര്യം താനറിയാതെ പോയതാണ് ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമായിരുന്നു’.എന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
ജഗദീഷിന്റെ ഫയലില്‍ ആരോഗ്യമന്ത്രിക്ക് നേരിട്ട് നല്കിയ നിവേദനങ്ങളുടെ ശേഖരം തന്നെയുണ്ട്. 2016 ഒക്ടോബറില്‍ പിരിച്ചുവിട്ട കരാര്‍ ജീവനക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. രണ്ടു മാസത്തിനുള്ളില്‍ പിരിച്ചുവിട്ട മുഴുവന്‍ കരാര്‍ തൊഴിലാളികള്‍ക്കും ശമ്പളകുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന് 2016 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാരിന് ട്രൈബ്യൂണല്‍ ഉത്തരവ് നല്കി. ആരോഗ്യവകുപ്പ് തലവന്മാര്ക്കുള്പ്പെടെ വിധിപ്പകര്‍പ്പ് നല്‍കിയിട്ടും വകുപ്പ് മന്ത്രി മാത്രം കരാര്‍ ജീവനക്കാരുടെ പ്രശ്നം അറിഞ്ഞില്ലെന്ന് പറയുന്നത് ശുദ്ധ നുണയാണ്. ട്രൈബ്യൂണല്‍ ഉത്തരവ് മന്ത്രിക്ക് തങ്ങള്‍ നേരിട്ട് നല്‍കിയിരുന്നതായും കരാര്‍ ജീവനക്കാര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യമന്ത്രിക്ക് നിവേദനം നല്കാന് ജഗദീഷിനൊപ്പം പോയ ഒരു ജീവനക്കാരന് അനുഭവം പങ്കുവച്ചത് ആരിലും നൊമ്പരമുണര്‍ത്തും. യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജോലി തരപ്പെടുത്തിയ നിങ്ങള്‍ക്ക് ശമ്പളം തരേണ്ട ബാദ്ധ്യത ഞങ്ങള്‍ക്കില്ല. ചെയ്ത ജോലിക്ക് കൂലി കിട്ടാനുണ്ടെങ്കില്‍ നിങ്ങള്‍ അവരോട് പോയി ചോദിക്കെന്ന് മന്ത്രി കെ.കെ. ശൈലജ കയര്‍ത്തുകൊണ്ട് പറഞ്ഞത് ഇയാള്‍ ഓര്‍ക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ എത്രയും പെട്ടന്ന് നിങ്ങളെ പിരിച്ചുവിടുമെന്നും അന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ജഗദീഷിനോടും തന്നോടും ഇങ്ങനെ ശമ്പള കുടിശ്ശികയ്ക്കായി ഞങ്ങളുടെ പുറകെ നടക്കുന്നതിനു പകരം പുറത്തെവിടെയെങ്കിലും തോര്‍ത്ത് വിരിച്ചിരുന്ന് ഭിക്ഷയാചിക്കാന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലൊരുവന് പരിഹസിച്ചതും അയാള്‍ മറന്നിട്ടില്ല.
ഒരിക്കല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടന്നപ്പോള്‍ ജഗദീഷ് അവരോട് പറഞ്ഞതിങ്ങനെ. ‘മടുത്തില്ലേ നിങ്ങള്‍ക്ക്. വല്ല കെട്ടിടത്തിനു മുകളിലോ മരത്തിലോ കയറി ആത്മഹത്യചെയ്യാം നമുക്ക്. നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഞാനത് ചെയ്യും. അന്ന് ജനരോഷമുയരും. നിങ്ങള്‍ക്കെല്ലാം ശമ്പളം കിട്ടും. അക്കൂട്ടത്തില്‍ എനിക്കുള്ള ശമ്പള കുടിശ്ശിക കിട്ടിയാല്‍ അതെന്റെ പാവം അമ്മയ്ക്ക് കൊടുക്കണം. ജീവിതത്തില്‍ ഇന്നേവരെ അമ്മയ്ക്കുവേണ്ടി ഒന്നും ചെയ്യാനാകാത്ത മകന്റെ ജീവന്റെ വിലയാണിതെന്ന് നിങ്ങള്‍ അമ്മയോട് പറയണം’. അവിവാഹിതനായ ജഗദീഷ് വയോവൃദ്ധയായ അമ്മ പാറുക്കുട്ടിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
അയാള്‍ വാക്ക് പാലിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ കണ്ണീരോടെ പറയുന്നു. പുറത്താക്കപ്പെട്ട എല്ലാ കരാര്‍ ജീവനക്കാര്‍ക്കും ഒരു മാസത്തിനകം ശമ്പള കുടിശ്ശിക തരാമെന്ന് ഇപ്പോള്‍ മന്ത്രി പറയുന്നു. ആരുടെയും ഔദാര്യമല്ലത്. ഞങ്ങള്‍ ജോലി ചെയ്തതിന്റെ കൂലിയാണ്. ഇങ്ങനെയൊരു മറുപടി മന്ത്രിയില്‍ നിന്നുണ്ടാകാന്‍ ഞങ്ങളിലൊരാളിന്റെ ജീവനാണ് പകരം നല്‍കേണ്ടി വന്നത്- ഉള്ളുപിടയുന്ന വേദനയോടെ അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: