ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ പണിയെടുക്കാന്‍ നാട്ടുകാരായ തൊഴിലാളികളെ കിട്ടാനില്ല, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 23.5 ലക്ഷത്തിലധികം തൊഴിലാളികള്‍. ബംഗാളികള്‍ അടക്കമുള്ള അന്യ സംസ്ഥാനക്കാരാണ് കുട്ടനാട്ടില്‍ പോലും കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നത്.
കൊയ്ത്ത് യഥാസമയം നടക്കണമെങ്കില്‍ യന്ത്രം പാടത്തിറങ്ങണം. ഈ സാഹചര്യത്തിലാണ് പണിയെടുക്കാതെ കാര്‍ഷിക തൊഴിലാളികള്‍ എന്ന പേരില്‍ ലക്ഷക്കണക്കിന് ആളുകള്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് വിഹിതം അടയ്ക്കുന്നത്. 2017ലെ ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുപ്രകാരം 16,58,209 സ്ത്രീതൊഴിലാളികളും 7,25,643 പുരുഷതൊഴിലാളികളും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവരില്‍ 50 ശതമാനം തൊഴിലാളികള്‍ കുടിശികയില്ലാതെ അംശാദയവും അടയ്ക്കുന്നുണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
പാലക്കാട് ജില്ലയിലാണ് കൂടുതല്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2,13,183 സ്ത്രീ തൊഴിലാളികളും 73,271 പുരുഷ തൊഴിലാളികളുമുള്‍പ്പെടെ 2,86,484 തൊഴിലാളികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലാണ് കുറവു തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. 59,258 സ്ത്രീ തൊഴിലാളികളും 34,666 പുരുഷ തൊഴിലാളികളുമുള്‍പ്പെടെ 93,924 തൊഴിലാളികളാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ ജില്ലയില്‍ അംഗങ്ങളായിട്ടുള്ളത്. കണക്കുകള്‍ പ്രകാരം സംസ്ഥാന ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ പത്തു ശതമാനത്തോളം പേര് കര്‍ഷക തൊഴിലാളികളാണ്.
ഇവിടുത്തെ കാര്‍ഷിക മേഖലയ്ക്കു ആവശ്യമായതിലും അധികം തൊഴിലാളികള്‍ രേഖകളിലുണ്ടെങ്കിലും നെല്‍കൃഷി മേഖലയിലടക്കം തൊഴിലാളി ദൗര്‍ലഭ്യം രൂക്ഷമാണ്.
തൊഴിലാളികള്‍ക്ക് പകരം ഇന്ന് യന്ത്രങ്ങളാണ് കൊയ്ത്തും മെതിയും നടത്തുന്നത്. നെല്‍കൃഷി കൂടാതെ മറ്റുകാര്‍ഷിക മേഖലകളിലും തദ്ദേശീയരായ തൊഴിലാളികളുടെ കുറവുമൂലം കഴിഞ്ഞ കുറച്ചുനാളുകളായി അന്യസംസ്ഥാന തൊഴിലാളികളാണ് ആശ്രയം. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആനൂകൂല്യം നല്കുന്നയിനത്തില് സര്‍ക്കാര്‍ വിഹിതമായി പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുമ്പോഴും പാടശേഖരത്തും പറമ്പിലും പണി ചെയ്യാന്‍ ആളെ ലഭ്യമല്ലാത്ത അവസ്ഥയാണ്.
സിപിഎമ്മും, സിപിഐയും തങ്ങളുടെ തൊഴിലാളിസംഘടനകളുടെ അംഗബലം പെരുപ്പിച്ച് കാണിക്കാന്‍ വ്യാജ തൊഴിലാളികള്‍ക്ക് രാഷ്ട്രീയ പിന്‍ബലത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടിയെടുക്കുന്നതാണ് തൊഴിലാളി ബാഹുല്യത്തിന് പ്രധാന കാരണമെന്ന് ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: