നാഗര്‍കോവില്‍: നാഗര്‍കോവില്‍-തിരുവനന്തപുരം ദേശീയപാതയില്‍ തക്കലയ്ക്കു സമീപത്ത് കോളേജ് വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നാലു വിദ്യാര്‍ഥിനികള്‍ മരണമടഞ്ഞു. മറ്റൊരു വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.
എന്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള നാഗര്‍കോവില്‍ ചുങ്കാന്ക്കട ശ്രീ അയ്യപ്പാ വനിതാകോളേജിലെ വിദ്യാര്‍ഥിനികള്‍ ക്ലാസ് കഴിഞ്ഞ് വാടകവാനില് വീട്ടിലേക്ക് വരുമ്പോള്‍ ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പുലിയൂര്‍ക്കുറിച്ചിയില്‍ വച്ച് എതിരെ വന്ന ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസമയത്ത് പതിമൂന്ന് വിദ്യാര്‍ഥിനികള്‍ വാനിലുണ്ടായിരുന്നു. മണ്ടയ്ക്കാട് പാറയടി സ്വദേശി ഒന്നാംവര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനി സംഗീത, പരയ്ക്കോട് വൈകുണ്ഠപുരം സ്വദേശി രണ്ടാംവര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനി മഞ്ജു, തിരുവിതാങ്കേട് സ്വദേശിനികളും രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുമായ ശിവരഞ്ജിനി, ദീപ എന്നിവരാണ് മരണമടഞ്ഞത്.
തിരുവിതാങ്കോട് സ്വദേശിനി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി സന്ധ്യയെയാണ് ഗുരുതര പരിക്കുകളോടെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നാലുപേരും സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു. കൂടെ ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥിനികള്‍ക്ക് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. സംഗീതയുടെ മൃതദേഹം ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരുടേത് തക്കല സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു. വാന്‍ ഡ്രൈവറുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ അറസ്റ്റുചെയ്തു. തക്കല പോലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: