ഗന്ധര്‍വ്വന്റെ അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു: ‘എല്ലാ വസ്തുക്കളിലും ലോകത്തിന്റെ ഓരോരോ ഘടകത്തിലും എല്ലാറ്റിനെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരന്തര്യാമി (ആന്തരിക നിയന്താവ്) ഉണ്ടല്ലോ. അവനെപ്പറ്റി നിങ്ങള്‍ക്കറിയുമോ? ആ ചോദ്യത്തിന് മുന്പില് ഗുരുവിനും ശിഷ്യന്മാര്ക്കും വീണ്ടും തങ്ങളുടെ അറിവില്ലായ്മ ഏറ്റെടുക്കേണ്ടിവന്നു. അപ്പോള്‍ ആ ഗന്ധര്വന് തന്റെ പ്രഹേളികകളുടെ സാരം അവര്‍ക്ക് വിവരിച്ചുകൊടുത്തു.
തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമറിയുന്ന ആള് ബുദ്ധിമാന്മാരില് ഏറ്റവും ബുദ്ധിയുള്ളവനും എല്ലാം അറിയുന്നവനും ആത്മസാക്ഷാത്കാരം നേടിയവനും ആയിരിക്കുമെന്ന് അദ്ദേഹം അവരോട് ഉറപ്പിച്ചു പറഞ്ഞു. തനിക്ക് പരമജ്ഞാനം സ്വായത്തമാണെന്ന ആത്മവിശ്വാസത്തില്‍ ഉദ്ദാലകന്, യാജ്ഞവല്ക്യനോട് ചോദിച്ചു: ‘താങ്കള്‍ക്ക് ആ സൂത്രാത്മാവിനെക്കുറിച്ചും അന്തര്യാമിയെക്കുറിച്ചും അറിയുമോ? എന്ന്. പിന്നെ ഒരു താക്കീതായി പറഞ്ഞു: ‘ശരിയായ ഉത്തരം അറിയാതെ താങ്കള്‍ സമ്മാനത്തിന് അവകാശവാദം ഉന്നയിച്ചാല്‍ അതിന് ഗുരുതരമായ ഭവിഷ്യത്തുണ്ടാകും.’
ഒരു സാധാരണക്കാരനെ ഇത്തരം ആവര്‍ത്തിച്ചുള്ള താക്കീതുകളും ചടുലമായ രീതികളും പരിഭ്രമിപ്പിച്ചെന്നു വരാം; പക്ഷെ, യാജ്ഞവല്ക്യന് കുലുങ്ങിയില്ല. ശാന്തമായും ആത്മനിയന്ത്രണത്തോടും കൂടി അദ്ദേഹം ഉദ്ദാലകനെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: ‘എല്ലാ വസ്തുക്കളെയും കോര്‍ത്തിണക്കുന്ന ആ സൂത്രം വായുവാണ്. അത് അപ്രത്യക്ഷമാകുന്നതുകൊണ്ടാണ് മൃതശരീരത്തില്‍ എല്ലാം അയഞ്ഞുപോകുന്നത്. വായു ഇഹഃപര-ലോകങ്ങളിലെ എല്ലാം വസ്തുക്കളെയും ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്നു.’ ഉദ്ദാലകന് മുക്തകണ്ഠം തന്റെ സമ്മതി അറിയിക്കുകയും യാജ്ഞവല്ക്യന് ”സര്വന്തര്യാമി” എന്തെന്ന് വിവരിക്കുവാന്‍ തുടങ്ങുകയും ചെയ്തു.
അന്തര്യാമി
യാജ്ഞവല്ക്യന് നല്കിയ ഗഹനമായ തത്വചിന്തകളുടെ വിശദീകരണം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പായി വായു അഥവാ പ്രാണന് എങ്ങനെയാണ് ഈ ലോകത്തെ ഒന്നിച്ച് സംഗ്രഹിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
എല്ലാ വര്‍ഷവും നമുക്ക് സ്വാദിഷ്ഠമായ ഫലങ്ങള്‍ സമ്മാനിക്കുന്ന ഒരു മാവ് മുറ്റത്തുണ്ടെന്നിരിക്കട്ടെ. വസന്തത്തില്‍ അതിന്റെ തേനൂറുന്ന പൂക്കളെക്കൊണ്ടും പച്ചയായ ഫലങ്ങളെക്കൊണ്ടും ചില്ലകള്‍ താഴോട്ട് തൂങ്ങുന്നത് നിരീക്ഷിച്ചാല്‍ ആശ്ചര്യം തോന്നും. അത് മുറ്റത്ത് ശീതളച്ഛായ പരത്തുകയും ഇളംകാറ്റില്‍ നമുക്ക് സന്തോഷം പകര്‍ന്നുകൊണ്ട് നൃത്തം വെയ്ക്കുകയും ചെയ്യുന്നു. നമുക്ക് നല്ല പക്വഫലങ്ങള്‍ തരുക എന്നതാണ് വൃക്ഷം ഉദ്ദേശിക്കുന്നത്. പക്ഷെ ഈ വൃക്ഷത്തിന്റെ ഓരോ ഭാഗത്തിനും തുല്യപ്രാധാന്യമുണ്ടെന്നും അതിന്റെ സാര്‍വ്വത്രികമായ പ്രവര്‍ത്തനത്തില്‍ അവയില്‍ ഓരോന്നിനും അതിന്റെതായ മൂല്യവും കര്‍ത്തവ്യവും ഉണ്ടെന്നുമുള്ള കാര്യം സ്മരിക്കാതിരിക്കാനാണ് നമ്മുടെ പ്രവണത.
ഫലങ്ങള്‍ ജന്തുലോകത്തിലെ പലതിനെയും പരിപോഷിപ്പിക്കെ ഇലകള്‍ എല്ലാം ജീവലോകങ്ങള്ക്കുംവേണ്ടി ശ്വാസോച്ഛ്വാസം ചെയ്യുന്നു. തേനീച്ചകളും പക്ഷികളും വൃക്ഷത്തിന്റെ പരുക്കന്‍ തൊലിപ്പുറത്ത് ഇഴയുന്ന കൃമികളും കൂടാതെ വൃക്ഷത്തിന്റെ വിവിധോദ്ദേശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. വൃക്ഷത്തിന്റെ ഏതൊരു ഭാഗത്തെയാണ് അത്യാവശ്യമല്ലെന്ന് കരുതേണ്ടത്? അതിന്റെ അടിസ്ഥാന സത്തയില്‍ നിന്ന് വേര്‍തിരിച്ചടുക്കാന്‍ ഏതെങ്കിലും ഭാഗമുണ്ടോ? ഇല്ല, കാരണം വൃക്ഷത്തിന്റെ സത്ത അതിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട് എന്നതാണ്. അത് ഫലത്തിലും പുഷ്പത്തിലും ഇലയിലും തടിയിലും ഒക്കെ വ്യാപിച്ചിരിക്കുന്നു. അത് എല്ലായിടത്തും- രൂപത്തിലും തടിയിലും യഥാസ്ഥിതിയില്‍ നിലകൊള്ളുന്നു.
അപ്രകാരം ഓരോ അംശത്തിലും വസിച്ചുകൊണ്ട് വൃക്ഷം അതിന്റെ ഭാഗങ്ങളെ ഉള്ളില്‍ നിന്ന് നിയന്ത്രിക്കുന്നു. അതിന്റെ സ്വരൂപം നിലനിര്‍ത്തിയും പോഷിപ്പിച്ചുകൊണ്ടും കാതലായ സ്വത്വം വിടാതെ അത് സ്വയമേവ പ്രകടമാക്കുന്നു. മനുഷ്യര്‍ ഉള്‍പ്പെടെ പ്രകൃതിയിലെ എല്ലാ ജീവപ്രതിഭാസങ്ങളെ സംബന്ധിച്ചും ഇത് ശരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: