ഭഗവദ്ഗീത അതുകൊണ്ടാണ് സര്‍വകാല പ്രസക്തമാകുന്നത്; സര്‍വര്‍ക്കും, ഏതു സമയത്തും ഏതു ജീവിതാവസ്ഥയിലെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഗീത സഹായകമാകുന്നു. കല്പ്പവൃക്ഷം, കാമധേനു തുടങ്ങിയവയുടെ ശ്രേണിയില്‍ ഗീതയുമുണ്ട്. ഗീത മനഃപാഠമാക്കുന്നതിലോ, മുടങ്ങാതെ വായിക്കുന്നതിലോ അല്ല, മനസിലാക്കി ജീവിക്കുന്നതിലും വൈവിദ്ധ്യപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍ ഗീതാ ദര്‍ശനത്തിലൂടെ അതിജീവിക്കുന്നതുമാണ് ഗീതാ പഠനത്തിന്റെ ശരിയായ ഫലം.
വിഷാദാവസ്ഥയേറി, ശത്രുമിത്രഭേദം അറിയാതെ, കര്‍ത്തവ്യം തിരിച്ചറിയാതെ, പടക്കളത്തില്‍ നിഷ്ക്രിയനായി നിന്ന അര്ജ്ജുനന് എന്നത്തെയും യുവജനത്തിന്റെ പ്രതീകമാണ്. അര്‍ജ്ജുനനെ കര്‍മ്മ നിഷ്ഠനും കര്‍ത്തവ്യ നിരതനുമാക്കാന്‍ ഭഗവാന് ശ്രീകൃഷ്ണന് നടത്തിയ ഉപദേശം ഭഗവദ്ഗീതയിലൂടെ ലോക ജനതയ്ക്കു നല്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ്. ഭഗവദ്ഗീതയ്ക്ക് ജ്ഞാനേശ്വരീ വ്യാഖ്യാനം അതിസാധാരണക്കാര്‍ക്കും ഗീതാതത്ത്വങ്ങള്‍ നിത്യജീവിതത്തിനുപകരിക്കുംവിധമുള്ളതാണ്.
സഞ്ജയന് ധൃതരാഷ്ട്രരോടു പറഞ്ഞു: മഹാരാജാവേ. സന്താപവിവശനായ അര്ജ്ജുനന് കണ്ണീര് വാര്‍ത്തു തുടങ്ങി. മുന്നില്‍ കണ്ട ബന്ധുക്കളോട് അത്യധികമായ കാരുണ്യം അവനു തോന്നി. ഉപ്പ് വെള്ളത്തില്‍ അലിയുന്നതുപോലെയോ, കാറ്റ് കാര്‍മേഘങ്ങളെ ശിഥിലമാക്കുന്നതുപോലെയോ, അര്‍ജ്ജുനന്റെ ധീരമായ മാനസം ആര്‍ദ്രമായി. ചെളിയില്‍ പുതഞ്ഞ ഒരു അരയന്നത്തെപ്പോലെ അവന് പീഡിതനായി കാണപ്പെട്ടു. അസഹ്യമായ വിഷാദം പാണ്ഡുപുത്രനെ പാടുപെടുത്തുന്നത് കണ്ട് ഭഗവാന് ശ്രീകൃഷ്ണന് പറഞ്ഞു:
ഹേ അര്‍ജ്ജുന, ഈ ദുര്‍ഘടകാലത്തില്‍ ശ്രേഷ്ഠര്‍ക്ക് ചേരാത്ത, സ്വര്‍ഗ്ഗപ്രാപ്തിക്കുതകാത്ത, ചീത്തപ്പേരുണ്ടാക്കുന്ന ഈ മൗഢ്യം നിനക്ക് എവിടുന്നു വന്നു?
അര്‍ജ്ജുനാ, ഈ സന്ദര്‍ഭത്തില്‍ ഇതുപോലെയുള്ള ഒരു പെരുമാറ്റം നിനക്ക് ചേരുന്നതാണോ? നീ ആരെന്നും എന്താണ് ചെയ്യേണ്ടതെന്നും ആലോചിക്കുക. നിനക്ക് എന്തുപറ്റി? ഇവിടെ നിനക്ക് എന്തിനെങ്കിലും കുറവുണ്ടോ? നീ എന്തിനാണ് സന്തപിക്കുന്നത്? നീ ഒരിക്കലും ന്യായരഹിതമായ ഒരു കാര്യം ചെയ്തിട്ടില്ല. ഒരിക്കലും നിനക്ക് ധൈര്യം നഷ്ടപ്പെട്ടിട്ടില്ല. നിന്റെ പേരു കേട്ടാല്‍ത്തന്നെ പരാജയം ഓടിയകലും. നീ ധീരതയുടെ ആസ്ഥാനമാണ്. ക്ഷത്രിയന്മാരില്‍ പാര്‍ത്ഥിവനാണ്.
മൂന്നു ലോകങ്ങളും നിന്റെ പരാക്രമത്തെഭക്തിയോടെ വീക്ഷിക്കുന്നു. നീ ഹരനെ കീഴടക്കി. നിവാതകവചന്മാരെ കൊന്നൊടുക്കി. ഗന്ധര്വന്മാര് നിന്റെ പ്രഭാവത്തെ പാടിപ്പുകഴ്ത്തുന്നു. അല്ലയോ പാര്‍ത്ഥാ, നിന്റെ കറകളഞ്ഞ ഓജസ്സ് ലോകത്തെ നിസ്തേജമാക്കുന്നു. ഇന്നു പൗരുഷം വെടിഞ്ഞ് വിഷാദത്തോടെ നീ നമ്രശിരസ്കനായിരിക്കുന്നത് വിചിത്രമായി തോന്നുന്നു.
കാരുണ്യം കാരണം നീ എത്രത്തോളം നിന്ദ്യനും നിസ്സഹായനുമായിത്തീര്‍ന്നുവെന്നു അറിയുന്നുണ്ടോ? അന്ധകാരം എന്നെങ്കിലും അരുണനെ ഗ്രസിച്ചിട്ടുണ്ടോ? കാര്‍മേഘങ്ങള്‍ കാറ്റിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? അമൃത് മരിക്കാനിടയാവുമോ? അഗ്നി വിറകിനു ഇരയാകുമോ? ഉപ്പ് ജലത്തെ അലിയിക്കുമോ? തവള എന്നെങ്കിലും പാമ്പിനെ വിഴുങ്ങിയിട്ടുണ്ടോ? കുറുനരി സിംഹത്തിനോട് പോരാടുമോ? ഇപ്രകാരമുള്ള ആയുക്താഭാസങ്ങളായ കാര്യങ്ങള്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?
എന്നാല്‍ അതെല്ലാം സംഭാവ്യമാണെന്ന് ഇന്നു നീ തെളിയിച്ചു. അതുകൊണ്ട്, അര്‍ജ്ജുനാ, നിന്റെ ഹൃദയത്തില്‍ നുരഞ്ഞു പൊന്തിയിരിക്കുന്ന ഗര്‍ഹ്യമായ ഈ ചിന്തകളെ ചീന്തിയെറിയൂ. ധൈര്യവാനായിരിക്കൂ. ഉണര്‍ന്നു പ്രവര്‍ത്തിക്കൂ. മൂഢത്വം വെടിയൂ. എഴുന്നേറ്റു വില്ല് കയ്യിലെടുക്കൂ. യുദ്ധക്കളത്തില്‍ ദയയ്ക്ക് എന്ത് പ്രസക്തിയെന്നു ചിന്തിക്കൂ. അത് ഇതുവരെ നീ നേടിയിട്ടുള്ള പ്രശസ്തിയെ നശിപ്പിക്കും. നിന്റെ മോക്ഷപ്രാപ്തിക്കു തടസ്സവുമായിരിക്കും.
എക്കാലത്തും ഏതു വ്യക്തിക്കും സ്വജീവിതത്തില്‍ സ്വീകരിക്കാവുന്ന നിലപാട് ഗീതയില്‍ ഇങ്ങനെ വിവരിക്കുന്നു:
ഓ, പാര്‍ത്ഥാ, നപുംസകത്വത്തിനു വഴങ്ങരുത്. ഇതു നിനക്ക് തീരെ യോജിച്ചതല്ല. ശത്രുക്കളെ തപിപ്പിക്കുന്ന അല്ലയോ അര്‍ജ്ജുന, മനസ്സിന്റെ നിസ്സാരമായ ഈ ബലഹീനതയെ ദൂരെ വലിച്ചെറിഞ്ഞ് യുദ്ധം ചെയാനെഴുന്നേല്‍ക്കൂ.
അര്‍ജ്ജുനാ, ഈ വിലാപം നിര്‍ത്തൂ. വിഷാദം വെടിഞ്ഞ് ധീരത കൈവരിക്കൂ. അല്ലെങ്കില്‍ നീ നേടിയതെല്ലാം പാഴാകും. നിന്റെ നന്മയ്ക്ക് വേണ്ടതെന്താണെന്നെങ്കിലും ചിന്തിക്കുക. യുദ്ധവേളയില്‍ ഹൃദയ ദൗര്‍ബല്യം പ്രയോജനം ചെയ്യില്ല. ഈ യുദ്ധക്കളത്തില്‍വെച്ചാണോ ഇവരൊക്കെ നിന്റെ ബന്ധുക്കളായത്? ഇതു മുമ്പുതന്നെ നിനക്ക് അറിവുള്ളതല്ലേ? പിന്നെ ഇപ്പോഴെന്തിനാണ് വെറുതെ ഇങ്ങനെ കോലാഹലമുണ്ടാക്കുന്നത്? യുദ്ധം നിനക്ക് പുതുതാണോ? വൈരം നിങ്ങളില്‍ നേരത്തെതന്നെ ഉണ്ടായിരുന്നതല്ലേ?
പിന്നെ ഇപ്രകാരം ഒരു കനിവ് ഇപ്പോള്‍ പൊന്തിവന്നത് എങ്ങനെയെന്നു മനസ്സിലാകുന്നില്ല. നിന്റെ വിഭ്രാന്തി തുടര്‍ന്നാല്‍ നിന്റെ ഇപ്പോഴത്തെ കീര്‍ത്തി അപ്രത്യക്ഷമാവുകയും മേലില്‍ മോക്ഷപ്രാപ്തിമൂലം ഉണ്ടാകുന്ന ആനന്ദം നഷ്ടമാകുകയും ചെയ്യും. അങ്ങനെ ഇഹത്തിലും പരത്തിലും ഒരുപോലെ നിനക്ക് നഷ്ടം സംഭവിക്കും. ഹൃദയ ദൗര്‍ബല്യം കൊണ്ടു ഒരു വിധത്തിലുമുള്ള നന്മ ഉണ്ടാവുകയില്ല. പ്രത്യുത, അത് ഒരു യോദ്ധാവിനു യുദ്ധത്തില്‍ ദുഷ്കീര്‍ത്തി ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ പലവിധത്തില്‍ ഭഗവാന് അര്‍ജ്ജുനനെ ഉപദേശിച്ചു.
(മറാഠിയില്‍ നിന്ന് എം.പി.
ചന്ദ്രശേഖരന് പിള്ള തര്‍ജ്ജമ ചെയ്തതിനെ ആശ്രയിച്ച് തയ്യാറാക്കിയത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: