കൊച്ചി: രാസവ്യവസായ മുതലാളിമാരെ സംരക്ഷിക്കുന്നതിനായി കുടിവെള്ളം ശുദ്ധമാണെന്ന പ്രസ്താവന നടത്തിയ സിഐടിയുവിനെതിരെ പ്രതിഷേധവുമായി കളക്ടീവ് ഫോര്‍ റെറ്റ് ടു ലീവ് (സിഒആര്‍എല്‍). പെരിയാറിന്റെ തീരത്തുള്ള രാസ വ്യവസായ ശാലകള്‍ കുടിവെള്ള സംഭരണികളില്‍ രാസമാലിന്യം തള്ളുന്നതായി നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സിഐടിയു നടത്തിയ പ്രസ്താവന ഭൗര്‍ഭാഗ്യകരമാണ്. ആലുവ, പെരുമ്പാവൂര്‍, കളമശേരി, ഏലൂര്‍-ഇടയാര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനം നടത്തിയിരുന്നു. ഇതില്‍ 71 വ്യവസായ ശാലകള്‍ക്ക് മാലിന്യ സംസ്കരണ പ്ലാന്റുകളില്ലെന്ന് കണ്ടെത്തിയിരുന്നു. പെരിയാറിന്റെ തീരത്തുള്ള 16 റൈസ് മില്ലുകളില്‍ ഇവ പ്രവര്‍ത്തിക്കുന്നില്ല. വ്യവസായ ശാലകളിലെ രാസമാലിന്യം അനുവദനീയമായ അളവിലും നൂറ് ഇരട്ടിയോളം കൂടുതലാണ്.
2005ല്‍ സുപ്രീം കോടതി പഠനസമിതി റിപ്പോര്‍ട്ട്, 2009ല്‍ നിയമസഭ സമിതി റിപ്പോര്‍ട്ട് തുടങ്ങിയവയും ജലസംരക്ഷണത്തിന്റെ ആവശ്യകത ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കുടിവെള്ള സംരക്ഷണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും പ്രദേശത്തെ സിഐടിയു യൂണിയന് നടപടി സ്വീകരിച്ചില്ല. സിഒആര്‍എല്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ സമാപന ദിവസമായ 26ന് ഇറോം ഷര്‍മിള പങ്കെടുക്കും. സംഘടന ഭാരവാഹികളായ ഡോ.ജി.ഡി. മാര്ട്ടിന്, ടി.സി. സുബ്രഹ്മണ്യന്, ഡോ.എം.എല്‍. ജോസഫ്, സി.എസ്. മുരളി, ഫാ. അഗസ്റ്റിന് വട്ടോളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: