ന്യൂദല്‍ഹി: പൊതു സേവനങ്ങള്‍ക്കു പുറമേ മൊബൈല്‍ നമ്പറിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു.
രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കോടതി നിര്ദ്ദേശിച്ചിരുന്നില്ലെങ്കിലും അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നാണ് കേന്ദ്ര തീരുമാനം.
സുപ്രീംകോടതി ഉത്തരവും അതിന്റെ നടപടികളും എല്ലാവരെയും മാധ്യമങ്ങളിലൂടെയും എസ്.എം.എസിലൂടെയും അറിയിക്കണം. ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന് കോഡ് എസ്.എം.എസ്. ആയി അയക്കണം. നമ്പര്‍ ഉപയോഗത്തിലുണ്ടെന്ന് ഉറപ്പുവരുത്താനാണിത്.
ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയായശേഷം വിവരങ്ങള്‍ അന്തിമമായി ഡേറ്റാബേസില്‍ രേഖപ്പെടുത്താന്‍ മൂന്നുദിവസം കാത്തിരിക്കണം. ഇതിനുമുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കാന്‍ ഉപയോക്താവിന് ഒരു എസ്.എം.എസ്.കൂടി അയക്കണം.
ഡേറ്റാ ഉപയോഗത്തിനു മാത്രമായുള്ള നമ്പറുകള്‍ ഉടമസ്ഥന്റെ മറ്റേതെങ്കിലും നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാണ് സ്ഥിരീകരിക്കേണ്ടത്. നിശ്ചിത തീയതിക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കും. വ്യാജ ഐഡി ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ എടുക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: