ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയായ യുവതിയോടെപ്പം സെല്‍ഫി എടുത്ത മൂന്നു വനിതാ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. യുവതിയുടെ സുരക്ഷയ്ക്കായി ആശുപത്രിയില്‍ നിയോഗിക്കപ്പെട്ട പോലീസുകാരാണ് യുവതിയുടെ കിടക്കയ്ക്കരികില്‍ ഇരുന്നു സെല്‍ഫി എടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.
മൂന്നു പേരെയും ഉടനടി സസ്പെന്‍ഡ് ചെയ്ത ഉത്തര്‍പ്രദേശ് പോലീസ് ഇവര്‍ക്കെതിരേ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ലഖ്നൗ കിംഗ് ജോര്‍ജ്ജ്’സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്.
സസ്പെന്‍ഷനിലായ മൂന്ന് ഉദ്യോഗസ്ഥരും മനുഷ്യത്വമില്ലാത്തവരാണെന്നും ഇവര്‍ക്കെതിരേ ഉടനടി നടപടി സ്വീകരിച്ചതായും മുതിര്‍ന്ന പോലീസ് ഓഫീസര്‍ എ. സതീഷ് ഗണേഷ് അറിയിച്ചു. ആക്രമണത്തിനിരയായ യുവതിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു മടങ്ങി അല്‍പ്പ സമയത്തിനകമായിരുന്നു പോലീസുദ്യോഗസ്ഥര്‍ യുവതിക്കു സമീപമിരുന്ന് സെല്‍ഫിയെടുത്തത്.
യുവതിയെ ആക്രമിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു ശേഷം മണിക്കൂറുകള്‍ക്കുളളില്‍ അക്രമികളില്‍ രണ്ടു പേര് പോലീസ് പിടിയിലായി.
2009ല്‍ ആരംഭിച്ച വസ്തു തര്‍ക്കത്തെ തുടര്‍ന്നാണു യുവതിക്കു നേരെ നിരന്തരം ആക്രമണമുണ്ടാവുന്നത്. അന്ന് കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ആസിഡ് ഉപയോഗിച്ചും ആക്രമിച്ചിരുന്നു. 2012ല്‍ കുത്തേറ്റ ഇവര്‍ക്കു നേരെ 2013ല്‍ വീണ്ടും ആസിഡ് ആക്രമണം ഉണ്ടായി. യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദിത്യനാഥ് യോഗി യുവതിയെ സന്ദര്‍ശിച്ച് അടിയന്തര സഹായമായി ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: