കൊല്‍ക്കത്ത: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി. കൊല്‍ക്കത്തയില്‍ തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം രാഷ്ട്രപതിയാകാന്‍ ആകില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതായ വാര്‍ത്തകള്‍ സജീവമാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞത്. നേരത്തെയും ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് പ്രണാബ് തയാറായിട്ടില്ല.
രാഷ്ട്രപതി സ്ഥാനാര്ത്ഥിയെകുറിച്ചുള്ള അന്തിമ തീരുമാനം യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുടേതാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.തീരുമാനം ജൂണ്‍15 നകം ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് സോണിയാഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷകന്‍ അഹമ്മദ് പട്ടേല്‍ പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ ആവശ്യപ്പെട്ട് ഡി.എം.കെ, എന്‍.സി.പി, ആര്.എല്‍.ഡി എന്നീ ഘടകക്ഷികളെയും കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ട്. അതേസമയം ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: